കുട്ടികള് ‍

മൌനം മൂടിയ ഉച്ചനേരമായിരുന്നു. ഗ്രാമത്തില്‍ ഉച്ചയുറക്കത്തില്‍പ്പെട്ടവരുടെ നിശ്ശബ്ദമായ വീടുകള്‍ . തെങ്ങോലയുടെ തണലില്‍ പശുക്കള്‍ അയവിറക്കിക്കിടക്കുന്നു. ഉറുമ്പുകളുടെ ഒരു നിര വേലിപ്പഴുതിലൂടെ തൊടിയിലേയ്ക്ക് നുഴഞ്ഞ് കയറുന്നു. പൊള്ളുന്ന മണല്‍ നിറഞ്ഞ പാത. കാലുകള്‍ നിലത്ത് കുത്താനാകാതെ തുള്ളിത്തുള്ളിയാണ്‌ ഞങ്ങള്‍ നടക്കുന്നത്.

ഞങ്ങള്‍ കുട്ടികളാണ്‌. ഞങ്ങള്‍ക്ക് കുട്ടിത്തമുണ്ട്. ഒരുവന്‍ പമ്പരത്തിന്റെ ചാട്ട മുറുക്കിയും അഴിച്ചും അക്ഷമ കാണിക്കുന്നു. വേറൊരുത്തന്‍ ഒരു കല്ലെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ എറിഞ്ഞു. ഗ്രാമം കടന്ന് പാടത്തേയ്ക്കിറങ്ങിയപ്പോള്‍ പരന്ന ആകാശം കണ്ടു. ഉണങ്ങിയ നെല്‍പ്പാടങ്ങള്‍ക്കിടയില്‍ പൊടിഞ്ഞ് തുടങ്ങിയ വരമ്പുകള്‍ . വിമാനത്താവളത്തിലെപ്പോലെ റണ്‍വേകള്‍ . അതിലേയ്ക്ക് വെളുത്ത കൊറ്റികള്‍ പറന്നിറങ്ങി. ദൂരെ ആകാശത്ത് പരുന്തുകള്‍ റോന്ത് ചുറ്റുന്നുണ്ടായിരുന്നു.

ഞങ്ങള്‍ പരസ്പരം നോക്കി. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്‌ എല്ലാവരും . പമ്പരം കളിക്കാനിറങ്ങിയതായിരുന്നു. വെയില്‍ തലയ്ക്കടിച്ച് പാതിമയക്കത്തിലായിരുന്നു. അവന്‍ രണ്ടാമതും ഒരു കല്ലെറിഞ്ഞു. ഇത്തവണ അത് കൊറ്റികള്‍ നില്‍ക്കുന്ന വരമ്പിലാണ്‌ വീണത്. കൊറ്റികള്‍ വെള്ളച്ചിറകുകള്‍ വീശി പറന്നുയര്‍ന്നു. വരമ്പ് പെട്ടെന്ന് വിജനമായി. ഞങ്ങള്‍ രണ്ട് പേരും അവനെ രൂക്ഷമായി നോക്കി. അവന്‍ മൂന്നാമതെറിയാന്‍ എടുത്ത കല്ല്` താഴെയിട്ടു.

വെയില്‍ ഞങ്ങളെ തളര്‍ത്താന്‍ തുടങ്ങി. പഴുത്ത പറങ്കിമാങ്ങയുടെ മണം എവിടെനിന്നോ എത്തി മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. ദാഹം കൊണ്ട് തൊണ്ട വരണ്ടു. ഞങ്ങള്‍ തിരിച്ചോടി. കുളത്തിലേയ്ക്ക് പാഞ്ഞു.പടവുകള്‍ ചേര്‍ന്ന് ചെറുമീനുകള്‍ വെയില്‍ കായുന്നുണ്ടായിരുന്നു. വേലിപ്പടര്‍പ്പില്‍ പൊന്മാനുകള്‍ ഉന്നം പിടിയ്ക്കുന്നു. ഞങ്ങള്‍ അദ്യം കാലുകള്‍ വെള്ളത്തില്‍ മുക്കി. ചൂട്. ജലപ്പരപ്പിലേയ്ക്കെടുത്ത് ചാടി. മുങ്ങാങ്കുഴിയിട്ട് അടിയിലേയ്ക്ക് ചെന്നു. ഞങ്ങള്‍ പരസ്പരം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. തൊടാറാകുമ്പോള്‍ വെട്ടിനീങ്ങി. മുങ്ങി നിവര്‍ ന്നപ്പോള്‍ വെയില്‍ തട്ടി ഞങ്ങള്‍ തിളങ്ങി. മീനുകളെപ്പോലെ.

തിരിച്ച് ഗ്രാമത്തിലേയ്ക്ക് പോയി. പമ്പരത്തിന്റെ ചാട്ട വീശി സങ്കല്പത്തിലെ ശത്രുക്കളെ തുരത്തി ഒരുവന്‍ . കല്ലെടുത്ത് വീണ്ടും ലക്ഷ്യമില്ലാതെ എറിയുന്ന വേറൊരുവന്‍ . ഗ്രാമം അപ്പോഴും ഉറക്കമായിരുന്നു.

തെങ്ങോലകളുടെ തണലില്‍ അപ്പോഴും പശുക്കള്‍ അയവിറക്കുണ്ടായിരുന്നു. ഉറുമ്പുകള്‍ അതിര്‍ത്തി കടന്ന് കഴിഞ്ഞു. അമ്പലത്തിലെ കൊടിമരത്തിന്‌ മുകളില്‍ വിശ്രമിക്കുന്ന പരുന്ത്.

ഉണങ്ങിന പുല്ലിന്‌ മീതെ ഞങ്ങള്‍ ആകാശം നോക്കി കിടന്നു. വെളിച്ചത്തില്‍ കണ്ണ്‌ മഞ്ഞളിച്ചു. വീണ്ടും നോക്കി. ആകാശം കടല്‍പ്പരപ്പാണെന്ന് തോന്നി. വെള്ളത്തില്‍ വെളിച്ചം ഓളം തെറ്റി വരുന്നത് കണ്ടു. സൂചി പോലെ കൂര്‍പ്പിച്ചാണ്‌ വെളിച്ചം . അടുത്തെത്തുമ്പോള്‍ പടര്‍ന്ന് ഒരു ചുഴി പോലെയാകും . ഞങ്ങള്‍ക്കത് ഇഷ്ടപ്പെട്ടു. വെള്ളത്തിന്‌ നല്ല തണുപ്പുണ്ടായിരുന്നു. കടല്‍ ജീവികളായി ഞങ്ങള്‍ എഴുന്നേറ്റു. പവിഴപ്പുറ്റുകള്‍ തേടിയൊഴുകി. നേര്‍ത്ത കുമിളകളിലൂടെ സംസാരിച്ചു. കടല്‍പ്പാമ്പുകള്‍ ചുരുണ്ടുറങ്ങുന്ന വീടുകളിലേയ്ക്ക് ഭയത്തോടെ എത്തി നോക്കി. മുകള്‍പ്പരപ്പിലൂടെ പറക്കുന്ന വിമാനത്തിന്റെ നിഴലിനെ പിടിക്കാനോടി. കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചും പാത്തും കളിച്ചു. കടല്‍പ്പരുന്തിനെ എറിഞ്ഞോടിച്ചു. പമ്പരം കൈയ്യിലുള്ളവന്‍ ചാട്ട കൊണ്ട് തിരണ്ടിയെ പിടിക്കാന്‍ ശ്രമിച്ചു. കടലുറുമ്പുകളുടെ മാളങ്ങളില്‍ മണ്ണ്‌ നിറച്ചു. കടല്‍പ്പശുക്കളെ കയറൂരിവിട്ടു. ഞങ്ങള്‍ വിയര്‍ത്തു. പുറ്റുകള്‍ക്കരികില്‍ വിശ്രമിച്ചു. അപ്പോള്‍ കടല്‍ക്കൊറ്റികള്‍ വരമ്പുകളിലേയ്ക്ക് തിരിച്ചെത്തി.

പുറ്റുകളില്‍ നിന്നും മീനുകള്‍ പുറത്തിറങ്ങി. ചെകിളകളിളക്കി അവര്‍ ഞങ്ങളോടൊപ്പം കൂടി. പൂക്കളെ ഇളക്കിക്കൊണ്ട് നീന്തി നീന്തി ഞങ്ങള്‍ കളിച്ചു.

ഞങ്ങള്‍ തളര്‍ന്നു. തിരിച്ച് പോകാമെന്ന് ആരോ പറഞ്ഞു. വീടുകളിലേയ്ക്ക് തിരിച്ച് നീന്തുന്നതിനിടയില്‍ പെട്ടെന്നൊരു വല ഞങ്ങളെ പൊതിഞ്ഞു. മുറുകി മുറുകി അത് ഞങ്ങളെ ശ്വാസം മുട്ടിച്ചു. ആകാശം വരെയെത്തിയിരുന്നു. പരന്ന കടല്‍ കാണാം . അവര്‍ വഞ്ചിയിലിരുന്ന് ചിരിച്ചു. വല ഉയര്‍ത്തി. ഇപ്പോള്‍ ആകാശം കാണാം . കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചത്ത് പോയി.

പിറ്റേന്ന് ഗ്രാമത്തില്‍ മീനുകളുടെ ലേലം വിളി.

മകള്‍

രാത്രി വളരെ നേരം ഉറങ്ങാതിരിക്കുന്ന ശീലമുണ്ടായിരുന്നു സൌദാമിനിയ്ക്ക്. ഉറക്കമില്ലായ്മ ലഹരി പോലെ മനസിനെ തളര്‍ ത്തുന്നത് അവള്‍ ആസ്വദിക്കുമായിരുന്നു. നകുലന്റെ കൂടെ ജീവിതം തുടങ്ങിയപ്പോള്‍ അതൊരു ഒളിയിടം കൂടിയായി. നകുലനില്ലാത്ത പകലുകളെപ്പോലെ അയാള്‍ ഉറങ്ങുന്ന രാത്രികളിലും അവള്‍ ആശ്വാസം കൊണ്ടു. മീനു ജനിച്ച ശേഷം അവള്‍ ക്കാ ശീലം ഇല്ലാതായിരുന്നു. അവളെ നോക്കുവാനും ഊട്ടുവാനും ഉറക്കുവാനും തുടങ്ങി അവളുറങ്ങുമ്പോള്‍ കൂടെ ചേര്‍ ന്ന് കിടക്കുന്നത് വരെ. അപ്പോഴും നകുലന്റെ അറക്കവാളുരസുന്ന പോലെ ഉച്ഛ്വാസം അവളെ ഉണര്‍ ത്തിക്കൊണ്ടിരുന്നു. മീനു സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവളുടെ സമയത്തിനനുസരിച്ചായി ജീവിതം , ജീവിതം തന്നെ അവളായി. ഒപ്പം ഒരു ചെറിയ ജോലി കൂടി തരപ്പെടുത്തിയപ്പോള്‍ ചിറക് മുളച്ച പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.

ഹോം വര്‍ ക്കുകള്‍ ഓരോന്നായി ചെയ്ത് തീര്‍ ക്കുന്ന മിനുവിനെ അവള്‍ നോക്കി. അല്ലലുകളൊന്നുമില്ലാതെ ചിട്ടയായിരുന്ന് എഴുതുന്ന അവളുടെ മുഖം സൌദാമിനിയെ ആശ്വസിപ്പിക്കുന്നതിലേറെ അലട്ടുകയാണ്‌ ചെയ്തത്. രാത്രി ചേര്‍ ന്ന് കിടന്നുറങ്ങുമ്പോള്‍ അവളുടെ കുഞ്ഞ് നെഞ്ചിടിപ്പുകള്‍ വേഗത്തിലാകുന്നത് പോലെ തോന്നും . അപ്പോള്‍ സൌദാമിനി ഉറങ്ങാതിരിക്കാന്‍ ശ്രമിക്കും . മീനു ഉണരുന്നത് വരെ കാവലിരിക്കാന്‍ വേണ്ടി. അപ്പോഴെല്ലാം നിശ്ശബ്ദമായി കരയുന്ന അവളെ നകുലന്റെ ഉറക്കം ഭയപ്പെടുത്തും . ഏത് സ്വപ്നത്തിലാണ്‌ അയാള്‍ തന്നെ നോവിക്കുന്നതെന്ന് നോക്കും . നേരം വെളുത്തെങ്കിലെന്ന് പ്രാര്‍ ഥിയ്ക്കും .

എഴുതിക്കഴിഞ്ഞ് പുസ്തകങ്ങള്‍ അടുക്കി വച്ച് മീനു അമ്മയെ നോക്കി. ഇനിയെന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ. അതിനേക്കാളുപരി അവളുടെ കണ്ണുകളില്‍ നേരീയ ഭയം മുളപൊട്ടുന്നതും കണ്ടു. വിങ്ങലിനോടടുത്ത ഭാവമായിരുന്നു അപ്പോള്‍ . നകുലന്‍ വരാറായിരിക്കുന്നെന്ന് മീനു മനസ്സിലാക്കുന്നു. സൌദാമിനിയ്ക്ക് അവളെ ആശ്വസിപ്പിക്കാനുള്ള വഴിയൊന്നും തോന്നിയില്ല. അവള്‍ ആശ്വസിക്കാനുള്ള വഴി സ്വയം കണ്ടുപിടിക്കണമെന്ന് തോന്നി.

ഓഫീസിലെ തിരക്കുകളും പിന്നെ കൂട്ടുകാരോടൊപ്പം പാര്‍ ട്ടികളും കഴിഞ്ഞ് വല്ലാത്തൊരു മൂഡിലായിരിക്കും അയാള്‍ വരുക. അപ്പോഴേയ്ക്കും മീനുവിനെ ഉറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്‌ പതിവ്. ഡോര്‍ ബെല്ലിന്റെ ശബ്ദം കേള്‍ ക്കുമ്പോള്‍ അവള്‍ അമ്മയോട് ചേര്‍ ന്ന് നില്ക്കും . മലയിടിഞ്ഞ് വരുന്നത് പോലെയാണ്‌ നകുലന്റെ പ്രവേശനം . ചുവന്ന കണ്ണുകള്‍ ക്ക് താഴെ വിറയ്ക്കുന്ന കട്ടിമീശ. മദ്യത്തിന്റെ രൂക്ഷഗന്ധം . സൌദാമിനി അടുക്കളയിലേയ്ക്ക് പലായനം ചെയ്യാന്‍ ശ്രമിക്കും . ഒളിച്ചിരിക്കാന്‍ ഒരിടം തേടി തളരും .

ബാഗും ഷൂസും വലിച്ചെറിഞ്ഞ് അത്താഴത്തിനിരിക്കുമ്പോഴായിരിക്കും നകുലന്‍ ഓരോന്നോര്‍ ക്കുക. ഉപ്പ് പോരാ, എരിവ് കൂടി എന്നിങ്ങനെ കാരണങ്ങളുണ്ടാക്കി ശകാരവര്‍ ഷം തുടങ്ങുമ്പോഴേയ്ക്കും മീനു കസേരയ്ക്ക് പിന്ന്നില്‍ ഒളിച്ചിട്ടുണ്ടാകും . മേശപ്പുറത്തെ പാത്രങ്ങള്‍ തട്ടിത്തെറിപ്പിച്ച് തന്റെ നേരെ വരുന്ന നകുലനെ നേരിടാനാകാതെ സൌദാമിനി തലയില്‍ കൈ വച്ചിരിക്കും . പിന്നീട് പുര്‍ ണ്ണവിരാമം പോലെ കണ്ണില്‍ തുള്ളികള്‍ വറ്റുമ്പോള്‍ സോഫയിലോ കിടക്കയിലോ മലര്‍ ന്ന് കിടന്ന് കൂര്‍ ക്കം വലിക്കുകയയിരിക്കും അയാള്‍ . തന്റെ വിധിയെ ശപിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മീനുവിന്റെ വിറയല്‍ അവളുടെ നെഞ്ചില്‍ നിറയും .

മീനു കാത്തിരിക്കാറുണ്ടായിരുന്നു പണ്ടൊക്കെ. അച്ഛന്‍ വരാന്‍ വേണ്ടി. ഉറക്കത്തെ അവഗണിച്ച് ടി വിയുടെ മുന്നിലിരിയ്ക്കും . അച്ഛന്റെ വരവും അട്ടഹാസവും കേട്ട് ഭയക്കുന്നത് വരെ. പിന്നീട് ഉറങ്ങിയില്ലെങ്കിലും കാത്തിരിപ്പ് അവള്‍ തന്നെ അവസാനിപ്പിച്ചു. നകുലന്‍ അവളുടെയുള്ളില്‍ വേറൊരു ചിത്രമായി മാറുന്നത് സൌദാമിനി മനസ്സിലാക്കിയിരുന്നു. പക്ഷേ, ഒരിക്കലും മീനു അതിന്റെയൊക്കെ അര്‍ ഥം ചോദിച്ചിരുന്നില്ല. ചോദിച്ചിരുന്നെങ്കില്‍ പറഞ്ഞ് കൊടുക്കാനുള്ള ഉത്തരം തന്റെ കൈയ്യിലില്ലെന്ന് സൌദാമിനിയ്ക്കും അറിയാമായിരുന്നു. അമ്മയ്ക്കും മകള്‍ ക്കുമിടയില്‍ പറയപ്പെടാത്ത നിബന്ധനകള്‍ വളരുകയായിരുന്നു.

മീനു അമ്മയുടെ അടുത്ത് വന്നു. അവളുടെ അസ്വസ്ഥത മേഘങ്ങള്‍ പോലെ പെരുകുന്നത് വ്യക്തമായിരുന്നു. സൌദാമിനി അവളെ മടിയിലിരുത്തി നെറ്റിയില്‍ ഉമ്മ വച്ചു. അവള്‍ കരച്ചിലിനോടടുത്തെത്തിയിരുന്നു.

' അമ്മേ, അച്ഛന്‍ വരുമോ? ' മീനു ചോദിച്ചു. എന്നിട്ട് ഭീതി നിറഞ്ഞ നോട്ടമയച്ചു. സൌദാമിനി അവളെ കൂടുതല്‍ ചേര്‍ ത്ത് പിടിച്ചു. ഉറങ്ങുമ്പോള്‍ മാത്രമല്ല അവളുടെ നെഞ്ചിടിപ്പ് വേഗത്തിലാകുന്നതെന്നറിഞ്ഞു.

' ചോറുണ്ടിട്ട് മോളുറങ്ങിയ്ക്കോ' അവള്‍ പറഞ്ഞു. മീനു എന്തോ ആശ്വാസത്തോടെ തലയാട്ടി. ചെറിയ ഉരുളകളായി വാരിക്കൊടുത്ത ചോറ്‌ അവള്‍ താല്പര്യമില്ലാത്തത് പോലെ കഴിച്ചു. എപ്പോഴും അവളുടെ നോട്ടം വാതിലിലേയ്ക്കായിരുന്നു. ഏത് നിമിഷവും കേള്‍ ക്കാന്‍ സാധ്യതയുള്ള ഡോര്‍ ബെല്ലിന്റെ ശബ്ദത്തിന്‌ വേണ്ടി കാതോര്‍ ത്തിരിക്കുന്നത് പോലെ. അതൊരു അറിയിപ്പായിത്തീര്‍ ന്നിരിക്കുന്നു. കാണാന്‍ പാടില്ലാത്തത് സം ഭവിക്കാന്‍ പോകുന്നത് പോലെ, ഓര്‍ മ്മപ്പെടുത്തല്‍ .

നകുലന്‍ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മീനു വേഗം ഉറങ്ങി. തള്ളവിരല്‍ നുണഞ്ഞ് അമ്മയോട് ചേര്‍ ന്ന് കിടന്ന്. എങ്കിലും ഇടയ്ക്കിടെ അവളുടെ നെറ്റി ചുളിയുന്നത് കണ്ടു. ഉറക്കത്തിലും അവള്‍ എന്തൊക്കെയോ കാണുന്നത് പോലെ. സൌദാമിനി എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. അവള്‍ ക്ക് വിശപ്പ് തോന്നിയില്ല. ഉറങ്ങാതിരിക്കുന്നതിന്‌ പകരം ഒന്നും കഴിക്കാതിരിക്കുന്നതാണ്‌ അവളുടെ ഇപ്പോഴത്തെ ശീലം . വിശപ്പ് തളര്‍ ത്തുന്ന ശരീരം അവളെ ലഹരി കൊള്ളിക്കുന്നു. കുറച്ച് വെള്ളം കുടിച്ച് അവള്‍ ടി വി കണ്ടുകൊണ്ടിരുന്നു. താഴെ കാര്‍ വന്ന് നില്‍ ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ടി വി ഓഫാക്കി. നകുലന്‍ എത്തിക്കഴിഞ്ഞു. ബെല്‍ അടിക്കുന്നതിന്‌ മുമ്പേ വാതില്‍ തുറന്നു.

അയാള്‍ സന്തോഷത്തിലായിരുന്നു. കുടിച്ചിട്ടില്ലെന്ന് തോന്നി. വളരെക്കാലം കൂടിയാണ്‌ കുടിക്കാത്ത നകുലന്‍ രാത്രി വരുന്നത്. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാള്‍ കിടപ്പ് മുറിയിലേയ്ക്ക് പോയി.

മീനു ഉണര്‍ ന്ന് കിടക്കുകയായിരുന്നു. അവളെപ്പോഴാണുണര്‍ ന്നതെന്ന് സൌദാമിനി ആശ്ചര്യപ്പെട്ടു. ഉണര്‍ ന്നയുടെ അമ്മയെ അന്വേഷിച്ചെത്താറാണ്‌ പതിവ്. ഇന്നെന്ത് പറ്റിയാവോ. നകുലന്‍ അവളെ ഒക്കത്തിരുത്തി കൊഞ്ചിക്കുകയായിരുന്നു. അവള്‍ സ്വപ്നമോ യാഥാര്‍ ഥ്യമോയെന്ന് തിരിച്ചറിയാനാകാതെ വിറങ്ങലിച്ചിരുന്നു. അച്ഛന്റെ കൊഞ്ചലുകളോട് അവള്‍ പ്രതികരിച്ചത് അവിശ്വസനീയതയോട് കൂടിയായിരുന്നു.

പതിവില്ലാത്ത ഈ ചേഷ്ഠകളുടെ കാരണമെന്തെന്ന് ആലോചിക്കുകയായിരുന്നു സൌദാമിനി. വളരെക്കാലത്തിന്‌ ശേഷമാണ്‌ ഒച്ചയും ബഹളവുമില്ലാത്ത നകുലനെ അവള്‍ കാണുന്നത്.

മീനുവിനെ സോഫയിലിരുത്തി നകുലന്‍ മൊബൈല്‍ എടുത്ത് ആരെയോ വിളിച്ചു. കുറച്ച് നേരം എന്തൊക്കെയോ പിറുപിറുത്ത ശേഷം മൊബൈല്‍ മീനുവിന്‌ നേരെ നീട്ടി.

' പറ മോളേ..മോള്‍ ക്കാരെയാ കൂടുതലിഷ്ടം ? ' അയാള്‍ ചോദിക്കുന്നു. മീനു എന്ത് പറയണമെന്നറിയാതെ പകച്ചു. സൌദാമിനി അതൊന്നും കാണുന്നില്ലെന്ന് നടിച്ചു.

നകുലന്‍ ചോദ്യം ആവര്‍ ത്തിച്ചു. അയാളുടെ അക്ഷമ മീനുവിനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

' അച്ഛന്‍ ' അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞതും അവള്‍ കുതറി. നകുലന്‍ അവളെ വിടാതെ ഫോണില്‍ സം സാരം തുടര്‍ ന്നു. എന്തോ വാത് വച്ച് ജയിച്ച ആഹ്ലാദത്തോടെ. മീനു അമ്മയെ ദയനീയമായി നോക്കി.

അപ്പോള്‍ സൌദാമിനി അവളെ മനസ്സില്‍ ഉമ്മകള്‍ കൊണ്ട് പതിയുകയായിരുന്നു