എൽ ഡി ക്ലാർക്കിന്റെ മരണം


രാമൻ കുട്ടി എന്ന യുവാവിന്റെ കഥയാണ് പറയാൻ പോകുന്നത്. പുറമേയ്ക്ക് അസ്വാഭാവികമാണെന്നും കെട്ടിച്ചമച്ചതാണെന്നും തോന്നുമെങ്കിലും, രാമൻ കുട്ടിയെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം അങ്ങിനെയല്ലെന്ന്. തെക്കേ മലബാറിലെ അറിയപ്പെടാത്ത ഒരു കുഗ്രാമത്തിനാണ് രാമൻ കുട്ടി ജനിച്ചതും വളർന്നതും. പഠനത്തിൽ ഒന്നാമനായില്ലെങ്കിലും ഒരു ക്ലാസ്സിലും തോൽക്കാതെ പത്താം തരവും അതിന് ശേഷം പ്രീഡിഗ്രി, ഡിഗ്രീ തുടങ്ങിയ ഉന്നതവിദ്യാഭ്യാസങ്ങളും കരസ്ഥമാക്കുവാൻ അയാൾക്ക് നിഷ് പ്രയാസം കഴിഞ്ഞു. ബി.എ ഇക്കണോമിക്സ് പാസ്സായതിന് ശേഷം കുറച്ച് കാലം അടുത്തുള്ള പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് കോയമ്പത്തൂർ, സേലം, ഈറോഡ് തുടങ്ങി അങ്ങ് ചെന്നൈ വരെ ( പണ്ട് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം)  അലയുകയും കുറേ വർഷങ്ങൾ ചില്ലറ ജോലികളൊക്കെ ചെയ്ത് അവിടങ്ങളിൽ കഴിച്ച് കൂട്ടുകയും ചെയ്ത രാമൻ കുട്ടി നാട്ടിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. പക്ഷേ, അയാളുടെ കഥ തുടങ്ങുന്നത് ഇവിടെ വച്ചല്ല. പണിയൊന്നുമില്ലാതെ ഗ്രാമത്തിലെ ചായക്കടയിലും വായനശാലയിലും കലുങ്കിലുമൊക്കെയായി സമയം ചിലവഴിച്ചിരുന്ന അയാൾക്ക് എൽ ഡി ക്ലർക്കിന്റെ ജോലി കിട്ടുന്നതോടെയാണ് ഈ കഥയ്ക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്.  എൽ ഡി ക്ലാർക്കിന്റെ ജോലി ചുമ്മാ അങ്ങ് കിട്ടിയതൊന്നുമല്ലായിരുന്നു. ഒരു ദിവസം വായനശാലയിൽ പോയി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന രാമൻ കുട്ടിയെ സുഹൃത്തും അപ്പോൾ സർക്കാർ ജീവനക്കാരനുമായിരുന്ന സഹദേവൻ എന്നയാൾ കണ്ടുമുട്ടി. ചെറുപ്പക്കാർ ഉത്തരവാദിത്തമില്ലാതെ അലഞ്ഞ് നടക്കുന്നതിനെക്കുറിച്ചും ഭാവിജീവിതം കെട്ടിപ്പടുക്കാൻ ഇപ്പോഴേ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും ചെറുതല്ലാത്ത ഒരു പ്രസംഗം സഹദേവൻ രാമൻ കുട്ടിയെ കേൾപ്പിച്ചു. വീടെത്തുമ്പോഴേയ്ക്കും സർക്കാരുദ്യോഗം എന്ന മോഹം രാമൻ കുട്ടിയുടെ മനസ്സിൽ പൂവും കായുമിട്ടിരുന്നു. എന്ന് വച്ച് വെറുതേയങ്ങ് കയറിച്ചെന്നാൽ സർക്കാരുദ്യോഗം കിട്ടുമോ? ഇല്ലാ. അതിന് വേണ്ടി രാമൻ കുട്ടി അദ്ധ്വാനിക്കാൻ തുടങ്ങി. പി എസ് സി പരീക്ഷ പാസ്സാകാൻ വേണ്ടിയുള്ള പുസ്തകങ്ങൾ വാങ്ങി രാവും പകലും പഠിച്ചു. ഒരു സുപ്രഭാതത്തിൽ നിയമന ഉത്തരവ് കൈപ്പറ്റുമ്പോൾ അയാൾക്ക് അത്ഭുതമൊന്നും തോന്നിയതേയില്ല.
  
വീട്ടിൽ നിന്നും കൃത്യം 36 കിലോമീറ്റർ അകലെയുള്ള തുറവങ്കോട് പഞ്ചായത്തിലാണ് അയാൾക്ക് നിയമനം ഉത്തരവായിരുന്നത്. സസ്യശ്യാമളകോമളമായ ഒരു പഞ്ചായത്തായിരുന്നു അത്. വിശാലമായ നെൽ പ്പാടങ്ങളും അരുവികളും മരങ്ങളും പൂക്കളും നിറഞ്ഞ മനോഹരമായ ഗ്രാമം. വൈകുന്നേരം ജോലി കഴിഞ്ഞ് കുറേ ദൂരം പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുകയാണെങ്കിൽ മനസ്സിൽ കുളിർമ്മയും തണലും വിരിയുന്ന ഭൂപ്രദേശം. രാമൻ കുട്ടിയ്ക്ക് സ്ഥലം നന്നേയങ്ങ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ! എന്നും പോയിവരാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് തുറവങ്കോട്ട് താമസമാക്കുകയായിരുന്നു രാമൻ കുട്ടി.

ഇത് വരെ അയാൾക്ക് ഒരു കുഴപ്പവും വരുന്നില്ല. കൃത്യമായി ഓഫീസിലെത്തുകയും ഊർജ്ജസ്വലനായി ജോലി ചെയ്യുകയും മൂലം അയാൾ പഞ്ചായത്ത് വാസികൾക്കും പ്രിയപ്പെട്ടവനായിത്തീർന്നു. കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദു:ശ്ശീലങ്ങളില്ലാതിരുന്നതും അയാളുടെ സൽ‌പ്പേരിന് തിളക്കം കൂട്ടി.  പക്ഷേ, ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയായിരുന്നു. കൃത്യമായി ജോലിയ്ക്കെത്താതായി. എത്തിയാലും ആളുകളെ മുഷിപ്പിക്കുന്ന രീതിയിൽ പെരുമാറ്റം തുടങ്ങി. വൈകുന്നേരം മദ്യപാനവും പുകവലിയും രാത്രി വൈകുവോളം അലഞ്ഞ് നടക്കുകയും ചെയ്തു. നാട്ടുകാർക്ക് ഇതിലൊന്നും വലിയ താല്പര്യം ഉണ്ടാവാനിടയില്ലല്ലോ. അവർ അയാളെക്കുറിച്ച് ചർച്ച ചെയ്യുകയും , ഓ ഇതിലൊക്കെ നമ്മളെന്ത് ചെയ്യാനാ എന്ന് സാമാന്യമായി പറഞ്ഞുപേക്ഷിക്കുകയും ചെയ്തു. 

വാസ്തവത്തിൽ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെടുകയായിരുന്നു രാമൻ കുട്ടി. അപ്പോളയാൾക്ക് മുപ്പത് വയസ്സ് തികയുന്നേയുള്ളായിരുന്നു.വീട്ടുകാർ തനിക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്ന വിചാരം പോലുമില്ലാതെ അയാൾ അസാന്മാർഗ്ഗിക പ്രവൃത്തികളിൽ മുഴുകുകയും നാട്ടിലും വീട്ടിലും ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു.
എന്ത് ചെയ്യാൻ! രാമൻ കുട്ടി കൈ വിട്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

അങ്ങിനെയിരിക്കേ ഒരു ദിവസം രാത്രി വൈകിയ ശേഷം രാമൻ കുട്ടി പുറത്തേയ്ക്കിറങ്ങി. വാറ്റ് ചാരായം കിട്ടുന്ന സ്ഥലം അന്വേഷിച്ചിറങ്ങിയതായിരുന്നു. പാടവരമ്പും കടന്ന്, കാനനച്ചോലയും കടന്ന് ചാരായം വാറ്റുന്ന മുത്തുച്ചാമി എന്ന തമിഴന്റെ വീട്ടിൽ അയാൾ എത്തിച്ചേർന്നു. മുത്തുച്ചാമി പറമ്പിൽ കുഴിച്ചിട്ടിരുന്ന വാറ്റ് ചാരായത്തിന്റെ കുപ്പിയെടുത്ത് അയാൾക്ക് കൊടുക്കുകയും ചെയ്തു. അയാൾക്ക് പണം കിട്ടിയാൽ മതിയല്ലോ!

ചാരായം കുടിച്ച് കുടിച്ച് ലക്ക് കെട്ട് കനാലിനരികിലൂടെ നടക്കുകയായിരുന്ന രാമൻ കുട്ടി കാല് തെറ്റി കനാലിൽ വീഴുകയായിരുന്നു. നീന്തലറിയാത്ത അയാൾ മുങ്ങിയും പൊങ്ങിയും മരണവുമായി മല്ലിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി.

ഇതിലിപ്പോൾ എന്താണ് അസ്വാഭാവികത എന്നായിരിക്കും നിങ്ങൾ ചോദിക്കാൻ പോകുന്നത്. ഒരാൾ വെറുതേയങ്ങ് മരിക്കുന്നത് സ്വാഭാവികം തന്നെ. ആർക്കും എപ്പോൾ വേണമെങ്കിലും നിന്ന നിൽ‌പ്പിൽ മരിക്കാവുന്ന ലോകമാണല്ലോയിത്! പക്ഷേ, രാമൻ കുട്ടിയുടെ കഥയിലെ പിന്നാമ്പുറത്താണ് രഹസ്യം ഒളിച്ചിരിക്കുന്നത്. അതറിയുമ്പോൾ ‘ അപക്വമതിയായ യുവതിയുടെ ക്രൂരത’ എന്നോ ‘ ഒരു പെണ്ണിന്റെ അലസത കാരണം നഷ്ടപ്പെട്ട ജീവിതം’ എന്നോ കഥയുടെ പേര് മാറ്റേണ്ടതായി വരും. അത് പക്ഷേ സ്ത്രീവിരുദ്ധം എന്ന് ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള പേരിൽ തന്നെ കഥയുടെ തുടർന്നുള്ള ഭാഗം പറയാൻ നിർബന്ധിതനാകുകയാണ്.

കഥ ആറ് മാസങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുകയാണ്‌. രാമന്‍ കുട്ടി തുറങ്കോട് പഞ്ചായത്തില്‍ ജോലി ചെയ്ത് നല്ല പേര് സമ്പാദിച്ച് കൊണ്ടിരുന്ന സമയം. സുമുഖനും സുശീലനുമായ അയാളെ തുറവങ്കോട്ടെ ഒരു പെണ്‍കുട്ടി രഹസ്യമായി പ്രണയിച്ചിരുന്നു. സുന്ദരി എന്നൊന്നും പറഞ്ഞാല്‍ കഴിയാത്തത്ര സുന്ദരിയായിരുന്നു ഷീല എന്ന അവള്‍. ബി.എ വരെ വിദ്യാഭ്യാസമുള്ള ഷീല ഉപരിപഠനം വേണോ അതോ അച്ഛന്‍ പറയുന്നത് അനുസരിച്ച് വിവാഹം കഴിച്ച് നല്ല കുടുംബിനിയാകണോയെന്ന് ആശയക്കുഴപ്പത്തിലായിരുന്നു. ഇടയ്ക്ക് ആലോചിച്ച് തല പെരുക്കുമ്പോള്‍ അവള്‍ വായനശാലയില്‍ പോയി കവിതാപുസ്തകങ്ങള്‍ വായിക്കും. കൂടാതെ എംബ്രോയ്ഡറി, പെയിന്റിങ് തുടങ്ങിയ കലാപരമായ കാര്യങ്ങളും ചെയ്തിരുന്നു. ഒരു ദിവസം അവള്‍ ഒരു തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുമ്പോള്‍ ചുവന്ന നൂല് തീര്‍ന്ന് പോയി. പഞ്ചായത്തിനടുത്തുള്ള ഫാന്‍സി സ്റ്റോറില്‍ നൂല്‍ വാങ്ങാന്‍ പോയപ്പോഴാണ് അവള്‍ ആദ്യമായി രാമന്‍ കുട്ടിയെ കാണാനിടയാകുന്നത്( വിധിയുടെ വിളയാട്ടം എന്നോ മറ്റോ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്).

ആദ്യദര്‍ശനത്തില്‍ത്തന്നെ അവള്‍ രാമന്‍ കുട്ടിയില്‍ അനുരക്തയായി. എന്ത് സുന്ദരന്‍. അവള്‍ മനസ്സില്‍ അയാളെ എംബ്രോയ്ഡറി ചെയ്ത് വച്ചു. എന്ന് വച്ച് അയാളുടെ പിന്നാലെ കൂടി പ്രണയാഭ്യര്‍ത്ഥന നടത്താനോ പ്രേമലേഖനങ്ങള്‍ കൊടുത്ത് വിടാനോ അവള്‍ തയ്യാറായിരുന്നില്ല. പുറം കാഴ്ച കൊണ്ട് മാത്രം ഒരു മനുഷ്യനെ മനസ്സിലാക്കാനാകില്ലെന്ന് അവള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു.

വരട്ടെ..പതുക്കെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാം..അവള്‍ മനസ്സില്‍ പറഞ്ഞു.

ഇതേ സമയം അനുദിനം ഏകാന്തതയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു രാമന്‍ കുട്ടി. ഒപ്പം അസാന്മാര്‍ഗികളായ ആളുകളുടെ കൂട്ടുകെട്ടും വന്ന് ചേര്‍ന്നു. ആറ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യം സൂചിപ്പിച്ചത് പോലെ അയാള്‍ ദു:ശ്ശീലങ്ങളില്‍ മുഴുകാന്‍ തുടങ്ങി. എന്നാല്‍ ഷീല ഇതൊന്നും അറിയുന്നതേയില്ലായിരുന്നു. അവള്‍ പതിവ് പോലെ അടുക്കളയില്‍ അമ്മയെ സഹായിച്ചും കവിതകള്‍ വായിച്ചും ചിത്രപ്പണികള്‍ ചെയ്തും പോന്നു. ഇടയ്ക്ക് പഞ്ചായത്ത് വഴി പോകുമ്പോള്‍ മാത്രം രാമന്‍ കുട്ടിയെ കാണാന്‍ പറ്റുമോയെന്ന് എത്തി നോക്കുകയല്ലാതെ സാധാരണ കാമുകിമാര്‍ക്കുണ്ടാകാറുള്ള അസ്വസ്ഥതകളൊന്നും അവള്‍ക്കുണ്ടായിരുന്നില്ല.

അവള്‍ക്ക് വിവാഹാലോചനകള്‍ വന്ന് തുടങ്ങിയിരുന്നു. രാമന്‍ കുട്ടിയുടെ കാര്യം അപ്പൊഴും അവള്‍ അച്ഛനോടോ അമ്മയോടോ എന്തിന്‍ അടുത്ത കൂട്ടുകാരികളോട് പോലും പറഞ്ഞില്ല. രാമന്‍ കുട്ടിയാകട്ടെ രാത്രിയെന്നോ പകലെന്നോയില്ലാതെ മദ്യപാനം തുടര്‍ന്നു. ഒടുക്കം ആ ദുരന്തം സംഭവിക്കുകയും ചെയ്തു.

ഇതില്‍ നിന്ന് നിങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൌരവം പിടികിട്ടിക്കാണുമെന്ന് കരുതുന്നു. ഷീല ഒരിക്കലെങ്കിലും രാമന്‍ കുട്ടിയോട് തന്റെ മനസിലിരിപ്പ് അറിയിച്ചിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ? ഇല്ലാ..ഒരിക്കലും ഇല്ല. രാമന്‍ കുട്ടി ഒരുപക്ഷേ അവളെ വിവാഹം ചെയ്തേനേ. കുറഞ്ഞ പക്ഷം ആസാന്മാര്‍ഗികപ്രവൃത്തികളില്‍ എത്തിപ്പെടാതെയെങ്കിലുമിരുന്നേനേ. എന്ത് ചെയ്യാന്‍, ക്രൂരനായ ദൈവം, മരണം രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ പറഞ്ഞ് ആശ്വസിക്കയല്ലാതെ! അല്ലെങ്കിലും ഒരു ഞെട്ടലിനും രണ്ട് നെടുവീര്‍പ്പുകള്‍ക്കപ്പുറമൊന്നും ഒരു ദുരന്തവും നമ്മളെ പിടിച്ച് നിര്‍ത്താറില്ലല്ലോ.

തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുന്ന ഷീലയുടെ ദൃശ്യം മനസ്സില്‍ കണ്ട് കഥ നിര്‍ത്തുന്നു.

ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന വിധം


തലക്കെട്ടിൽ സൂചിപ്പിച്ചത് പോലെ ഒരു മനുഷ്യനെ ചുമ്മാ അങ്ങില്ലാതാക്കാനുള്ള വഴികളാണ് ഇനി പറയാൻ പോകുന്നത്. ഈ പ്രക്രിയയുടെ പ്രധാന ഗുണം എന്താണെന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഇല്ലെന്നതാണ്. കൊലപാതകം പോലുള്ള പഴഞ്ചൻ രീതികളിലെ കുരുക്കുകൾ ഒട്ടും തന്നെയില്ല. ശവം മറവ് ചെയ്യൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ തലവേദനകൾ വേണ്ട. കൃത്യം നടന്നതിന് ശേഷവും നിങ്ങൾ മാന്യനും മനുഷ്യസ്നേഹിയുമായ ഒരാളായിത്തന്നെ സമൂഹത്തിൽ തുടരാൻ കഴിയുന്നതാണ്.

ആദ്യമായി ചെയ്യേണ്ടത് ഇല്ലാതാക്കൽ മുറി ഒരുക്കുകയാണ്. എളുപ്പത്തിന് ലാബ് എന്ന് തന്നെ വിളിക്കാം. ലാബ് ഒറ്റപ്പെട്ട ഒരു വീടോ അല്ലെങ്കിൽ ഏതെങ്കിലും കൂറ്റൻ ഫ്ലാറ്റിലെ മുറിയോ ആകാവുന്നതാണ്. തുറസ്സായതും ആൾപ്പെരുമാറ്റം കൂടുതലുള്ളതുമായ സ്ഥലങ്ങൾ പറ്റില്ല. 
ലാബ് താഴെ പറയുന്ന വിധം ഒരുക്കേണ്ടതാണ്.

1.    .നല്ല വെളിച്ചം കിട്ടുന്ന മുറിയായിരിക്കണം.
2.    .ഉറപ്പുള്ള വാതിൽ ഉണ്ടായിരിക്കണം
3.    .കമ്പ്യൂട്ടർ, ഇന്റർ നെറ്റ് തുടങ്ങിയവ ഉണ്ടായിരിക്കരുത്
4.    .മൊബൈലിന് റേഞ്ച് കിട്ടരുത്
5.    .കൂടി വന്നാൽ ഒരു കട്ടിൽ അല്ലെങ്കിൽ കസേര എന്നിവ മാത്രമേ പാടുള്ളൂ
6.    .പാചകം, പന്നിവളർത്തൽ, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ വയ്ക്കാം ( ഓപ്ഷണൽ)
7.    .കയർ, ലോഹം കൊണ്ടുള്ള ആയുധങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല.
8.     .കുടിക്കാൻ വെള്ളം ഒരു മൺ കൂജ നിറയെ, ഭക്ഷണം.
9.    .സീലിങ് ഫാൻ, പഴയതും കറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നതുമായത് ഒരെണ്ണം
  .തുറക്കാൻ കഴിയാത്ത ജനലുകളായിരിക്കണം

മേല്പറഞ്ഞ പ്രകാരം മുറി ഒരുക്കിക്കഴിഞ്ഞാൽ പകുതി ജോലി തീർന്നെന്ന് കരുതാം. ഇര പിടിക്കുന്നതാണ് അടുത്ത നീക്കം. ഇല്ലാതാക്കാൻ പോകുന്ന വ്യക്തിയെ പ്രലോഭിച്ച് വീഴ്ത്തുന്നതാണ് എളുപ്പം. ഒരു മദ്യപാനത്തിനോ, ചർച്ചയ്ക്കോ അയാളെ ക്ഷണിക്കുക, മോഹനവാഗ്ദാനങ്ങൾ നൽകുക തുടങ്ങിയ ടെക്നിക്കുക്കൾ പ്രയോഗിക്കാവുന്നതാണ്. ലാബിലേയ്ക്ക് അയാളെ എത്തിക്കുന്നതിന് എന്ത് തന്ത്രവും ഉപയോഗിക്കാം. അയാളെ ഒറ്റയ്ക്ക് ലാബിൽ കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. ലാബിലെത്തിയ ശേഷം അയാളെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. കവിത ചൊല്ലുക, പാട്ട് പാടുക, ചീട്ട് കളിക്കുക എന്നിങ്ങനെ എന്തുമാകാം. മദ്യത്തിന്റെ കൂടെയാകുമ്പോൾ ഇതെല്ലാം നന്നായി ആസ്വദിക്കപ്പെടുകയും ചെയ്യും. അയാൾ നിങ്ങളെ പുകഴ്ത്തും, സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കരയും, ഉമ്മ വയ്ക്കും, അയാൾക്കുള്ളതെല്ലാം നിങ്ങൾക്കാണെന്ന് പറയും. എല്ലാം ദൈവത്തിന്റെ സഹായം എന്ന് വിനീതനായി സ്വീകരിക്കുക. 

വൈകുന്നേരമായിരിക്കണം ഇതെല്ലാം. രാത്രി ഏതാണ്ട് 10 മണിയാകുമ്പോഴേയ്ക്കും കുടിച്ച് ബോധം മറയുന്ന ( നിങ്ങളല്ല, അയാൾ) രീതിയിലായിരിക്കണം കാര്യങ്ങളുടെ പോക്ക്. നിങ്ങൾ മദ്യപിക്കുന്നുണ്ടെന്ന് ഭാവിക്കാനേ പാടുള്ളൂ.
സമയം രാത്രി 10 മണി.  കുടിച്ച് ബോധം മറഞ്ഞ് കിടക്കുന്ന ഇര. കുപ്പികളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് മുറി വൃത്തിയാക്കി പുറത്തിറങ്ങി വാതിൽ പുട്ടുന്നതോടെ നിങ്ങളുടെ ജോലി കഴിഞ്ഞു. 48 മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി അയാളുടെ ആത്മാവിനെ സ്വതന്ത്രനാക്കാൻ വേണ്ട് തിരിച്ച് വരാവുന്നതാണ്.

എത്രയെളുപ്പം അല്ലേ? 48 മണിക്കൂറിൽ അവിടെ സംഭവിച്ചതെന്താണ്? പറയാം.

സുഖമായി ഉറങ്ങിയതിന് ശേഷം അയാൾ ഉണരുന്നു. നല്ല തലവേദന കാരണം അസ്വസ്ഥനാണയാൾ. മുറിയിൽ വെളിച്ചം നിറഞ്ഞിരിക്കുന്നു. ആവശ്യത്തിൽ കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. മുറിയിലെ വസ്തുക്കളുടെ അഭാവം ആണ് വെളിച്ചത്തിന് ആക്കം കൂട്ടുന്നത്. വെള്ളം കുടിച്ച് അയാൾ വീണ്ടും കിടക്കുന്നു. കുത്തിയൊലിക്കുന്ന വെളിച്ചം അയാളെ ശല്യപ്പെടുത്തുന്നുണ്ട്. തലവേദന, വെളിച്ചം എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും കഷ്ടപ്പെട്ട് ഒടുവിൽ വീണ്ടും എഴുന്നേൽക്കുന്നു. വിശന്ന് തുടങ്ങിയ അയാൾ ഭക്ഷണം കഴിക്കാനൊരുങ്ങും. പക്ഷേ, ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഛർദ്ദിക്കാൻ വരുന്നത് പോലെ. ജനലുകൾ അടച്ചിട്ടിരിക്കുന്നത് കാരണം മുറിയിലെ അന്തരീക്ഷത്തിന് കനം വച്ചിട്ടുണ്ടാകും. ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാര്യമൊന്നുമില്ല. കുറേ നേരം ഒരോന്നാലോചിച്ചും ഉറങ്ങാൻ ശ്രമിച്ചും സമയം കളയാൻ ശ്രമിക്കുകയായിരിക്കും അയാൾ. ഇവിടെ വച്ചാണ് നമ്മുടെ പദ്ധതിയുടെ തുടക്കം. അസ്വസ്ഥത അയാളെ കീഴ്മേൽ മറിയ്ക്കുന്നു. ഒന്ന് പുറത്തേയ്ക്കിറങ്ങാൻ, ആരോടെങ്കിലും സംസാരിക്കാൻ വെമ്പുന്ന മനസ്സുമായി അയാൾ മുറീൽ ഉലാത്തുകയാണിപ്പോൾ. അപ്പോഴാണ് ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ കാണുന്നത്. പാചകം, പന്നിവളർത്തൽ തുടങ്ങിയ പുസ്തകങ്ങളാണെന്ന് കണ്ട് തിരികെ ഷെൽഫിൽ ഉപേക്ഷിക്കുന്നു. റേഞ്ച് ഇല്ലാത്തത് കാരണം മൊബൈലും പ്രയോജനമില്ലാത്തതായി.

ഉച്ചയോടടുക്കുമ്പോൾ വീണ്ടും വിശന്ന് തുടങ്ങിയ അയാൾ ബാക്കിയുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെപ്പോലെ അപ്പോഴും ഛർദ്ദൽ വഴിമുടക്കിയപ്പോൾ വെള്ളം മാത്രം കുടിച്ച് കറങ്ങുന്ന ഫാനിൽ കണ്ണ് നട്ട് കിടക്കുന്നു. ശരീരികമായ കീഴ്പ്പെടുത്തൽ ഇതോടെ അവസാനിച്ച് കഴിഞ്ഞു. തികച്ചും നിരുപദ്രവകരമായ നീക്കങ്ങളിലൂടെയാണ് ഇത് സാധിച്ചെടുത്തതെന്ന് ഓർക്കണം. വെളിച്ചം മുറിയിൽ നിറഞ്ഞ് കവിയുകയാണ്. കണ്ണടച്ചാൽ പോലും ഇരുട്ടാകാത്ത വിധം കൂർത്ത വെളിച്ചം. ശാരീരികമായും മാ‍നസികമായും തളർന്ന് കഴിഞ്ഞ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതുന്നുണ്ടെങ്കിലും ഉഷ്ണം നിറഞ്ഞതും ഏകാന്തവുമായ ആ മുറി അസ്വസ്ഥതയ്ക്ക് മേൽ അസ്വസ്ഥത കെട്ടിപ്പടുക്കുന്നു.

ഇവിടെ തന്റെ നാശത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണയാൾ.  സന്ധ്യയോടടുക്കുമ്പോൾ ഉറക്കമുണരുന്ന അയാൾ വല്ലാത്ത പിരിമുറുക്കത്തിലായിരിക്കും. വിയർപ്പിൽ കുളിച്ച കുപ്പായം ഊരിയെറിഞ്ഞ് വീണ്ടും ഉലാത്താൻ തുടങ്ങുന്ന അയാളെ ഏറ്റവും ശല്യപ്പെടുത്തുന്നത് ഫാനിന്റെ ശബ്ദമാണ്. അടുത്ത ദിവസം ഇതേ നേരമാകുമ്പോഴേയ്ക്കും ഇര മൃതപ്രായനായിട്ടുണ്ടാകും. പിന്നെ ഏതാനും മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യാൻ പോലും അവസരം കിട്ടാതെ വിഷമിച്ച് അയാളുടെ ആത്മാവ് ശരീരം ഭേദിച്ച് പുറത്ത് കടക്കും. ഈ ആത്മാവിനെ പുറത്ത് കടക്കാൻ അനുവദിക്കുകയാണ് വേണ്ടത്, ആത്മാക്കളെ അലയാൻ അനുവദിക്കുക. നിങ്ങളുടെ കാരുണ്യത്തിലും സ്നേഹത്തിലും ആകൃഷ്ടനായി നാട് വിട്ട് പൊയ്ക്കോളും ആത്മാക്കൾ.

48 മണിക്കൂറുകൾക്ക് ശേഷം മുറി തുറന്ന് അയാളെ വിളിച്ചുണർത്തി തെറ്റ് പറ്റിപ്പോയതാണെന്നും സംഭവിച്ചതിനെല്ലാം മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് അയാളെ പുറത്തെത്തിക്കുക. ആത്മാവ് നഷ്ടപ്പെട്ട അയാൾ എല്ലാം ക്ഷമിച്ചെന്നും വിഷമിച്ചെന്നും പറഞ്ഞ് കരയാനിടയുണ്ട്. കുറേ കാലത്തേയ്ക്ക് അയാൾ ആരുമായും സംസാരിക്കുകയോ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യില്ല. നിങ്ങൾ അത്യധികം സമാധാനത്തോടേയും സംതൃപ്തിയോടേയും ജീവിക്കുകയും ചെയ്യാവുന്നതാണ്. ഈ ജന്മത്തിൽ അയാൾ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തി നോക്കുകയോ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യില്ല.

മുന്നറിയിപ്പ്:

 മേൽ‌പ്പറഞ്ഞ രീതി കവികൾ, കലാകാരന്മാർ, കാമുകന്മാർ എന്നിവരിൽ പ്രവർത്തിക്കില്ല. അവർ ഏകാന്തത മുതലെടുത്ത് സൃഷ്ടിപരമായ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. അങ്ങിനെയുള്ളവരെ തല്ലിക്കൊല്ലുകയോ കൊക്കയിലെറിയുകയോ ചെയ്ത് ശല്യം തീർക്കാവുന്നതാണ്.


ഇത്തരത്തിൽ ശ്രദ്ധാപൂർവ്വം ഒരുക്കുന്ന കെണികളിലൂടെ ശത്രുനാശം സാധിക്കാനായുള്ള വഴികൾ ഞങ്ങൾ വിൽക്കുന്നുണ്ട്. എല്ലാവരും വായിച്ച് അതെല്ലാം പ്രയോജനരഹിതമാകാതിരിക്കാൻ പുസ്തകരൂപത്തിൽ ഒന്നും ലഭ്യമല്ല. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ട് അപ്പോയ്മെന്റ് മേടിച്ച ശേഷം ഒറ്റയ്ക്ക് വന്ന് സൂത്രങ്ങൾ മനസ്സിലാക്കേണ്ടതാണ്.
                          
                            ആകർഷകമായ ഓഫർ
രണ്ട് സൂത്രങ്ങൾ ഒന്നിച്ചെടുക്കുന്നവർക്ക് രണ്ടാമത്തെ സൂത്രത്തിന് 25% വിലക്കിഴിവ്


ശുഭം