മറിയാമ്മയും അവിശുദ്ധബന്ധങ്ങളും (സാരോപദേശകഥ)

സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു മറിയാമ്മ. മലഞ്ചെരുവിലെ തന്റെ മനോഹരമായ മാളികയില്‍ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന മറിയാമ്മയുടെ കെട്ടിയവന്‍ കുര്യാക്കോസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പനി പിടിച്ച് മരിച്ച് പോയി. അന്ന് മറിയാമ്മയ്ക്ക് ഇരുപത്തഞ്ച് വയസ്സായിരുന്നു. ഇപ്പോഴും കണ്ടാല്‍ കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ നില്ക്കുന്ന മറിയാമ്മയുടെ ഫോട്ടോയും ഇപ്പോഴത്തെ മറിയാമ്മയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. മരിക്കുന്നതിന് മുമ്പ് കുര്യാക്കോസിന് മറിയാമ്മയ്ക്ക് ഒരു കുഞ്ഞിനെ കൊടുക്കാന്‍ പറ്റാതെ പോയതിനാല്‍ അവള്‍ ഒറ്റയ്ക്കായിപ്പോയതായിരുന്നു. അവളുടെ വീട്ടുകാരാകട്ടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവളെ കാണാന്‍ വരുകയും കുറച്ച് ദിവസങ്ങള്‍ സ്നേഹം കൊടുത്തിട്ട് തിരിച്ച് പോകുകയും ചെയ്യുമായിരുന്നു. എല്ലാ പ്രാവശ്യവും വരുമ്പോള്‍ അമ്മച്ചി പറയാറുള്ളതാണ്, ഒന്നുകില്‍ വയനാട്ടിലെ വീട്ടിലേയ്ക്ക് താമസം മാറ്റാനോ അല്ലെങ്കില്‍ അമ്മച്ചിയെ കൂടെ താമസിപ്പിക്കാനോ. പക്ഷേ, മറിയാമ്മ രണ്ടിനും സമ്മതിക്കില്ല. എന്റെ കുര്യാക്കോസച്ചായന്റെ ഓര്‍മ്മകളുള്ള ഈ വീട്ടില്‍ എനിക്ക് ജീവിക്കണം അമ്മച്ചീ എന്ന് അവള്‍ പറയും. അമ്മച്ചിയുടെ കണ്ണ് നിറയും.
ഒറ്റയ്ക്ക് ഒരു സുന്ദരിയായ സ്ത്രീ എവിടെയെങ്കിലും ഉണ്ടെങ്കില്‍ മതിലിന് ചുറ്റും എപ്പോഴും കണ്ണുകള്‍ പറന്ന് നടക്കുന്നതാണല്ലോ സ്വാഭാവികമായും നമ്മുടെ ഒരു രീതി. അങ്ങിനെ ആദ്യമൊക്കെ പാത്തും പതുങ്ങിയും വരുന്ന ഓരോരുത്തരെ ചൂലെടുത്തോടിക്കുമായിരുന്നു അവള്‍. പള്ളിയില്‍ പോകുമ്പോഴായിരുന്നു ഏറ്റവും ശല്യം. എന്തൊക്കെ പറഞ്ഞാണ് ഓരോരുത്തന്മാര്‍ പറ്റിക്കൂടാന്‍ നോക്കുന്നത്. മറിയാമ്മയ്ക്കാണെങ്കില്‍ ആരുടേയും സഹായം ഇല്ലാതെ ജീവിക്കാനുള്ളത് കരുതി വച്ചിട്ടാണ് കുര്യാക്കോസ് പനിയ്ക്ക് വീണുകൊടുത്തത്. അങ്ങിനെ ഒരു ദിവസം, കുര്യാക്കോസ് മരിച്ചതിന്റെ ഒന്നാം ആണ്ടിന്, സെമിത്തേരിയില്‍ പോയി പ്രാര്‍ത്ഥിച്ച് കല്ലറയില്‍ ഒരു പൂവ് വച്ച് സങ്കടങ്ങള്‍ പറയുകയായിരുന്നു മറിയാമ്മ. വെയില്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ കുര്യാക്കോസിനോട് യാത്ര പറഞ്ഞ് അവള്‍ ഗേറ്റിന് പുറത്തേക്കിറങ്ങിയപ്പോള്‍ എതിരേ അതാ നില്ക്കുന്നു മത്തായിച്ചന്‍. അടയ്ക്ക, കശുവണ്ടി തുടങ്ങിയ മലഞ്ചരക്കുകളുടെ മൊത്തക്കച്ചവടമാണ് മത്തായിച്ചന്. ടൌണില്‍ എന്തൊക്കെയോ വേറെ ബിസിനസ്സുകളുമുണ്ട്. ഭാര്യയും കുട്ടികളും വേറെ എവിടെയോ ആണ്. അവര്‍ക്ക് ഈ കാട്ടുപ്രദേശത്തെ ജിവിതം ഇഷ്ടമല്ല പോലും. മത്തായിച്ചന്‍ സുന്ദരനാണ്. സത്സ്വഭാവിയും. സിഗരറ്റ് വലിക്കില്ല. കള്ള് കുടിയ്ക്കില്ല. നല്ല പോലെ അദ്ധ്വാനിക്കുകയും ചെയ്യും. മറിയാമ്മയ്ക്ക് കുറച്ച് ഇഷ്ടമൊക്കെ തോന്നിയിട്ടുള്ള വ്യക്തിയായിരുന്നു മത്തായിച്ചന്‍. എന്തിനേറെ പറയുന്നു, അവര്‍ കുറച്ച് നേരം സംസാരിച്ച് നിന്നു. പിന്നെ മറിയാമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി മത്തായിച്ചന്‍. ചിലപ്പോള്‍ മറിയാമ്മയ്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടി തോന്നുമ്പോള്‍ മത്തായിച്ചനാണ് കൂട്ടിരിക്കാറ്. എന്ന് വച്ച് അവിടെ പൊറുതിയാക്കാനൊന്നും അവള്‍ സമ്മക്കില്ല.

അതേ പോലെ തന്നെയായിരുന്നു കോപ്പറേറ്റീവ് കോളേജിലെ സുകുമാരന്‍സാറും. നല്ല മനുഷ്യന്‍. മറിയാമ്മയ്ക്ക് അയാളേയും കുറച്ചൊക്കെ ഇഷ്ടമായിരുന്നു. നല്ല തറവാട്ടിലെ നായരാണ്. സുകുമാരന്‍സാറും ഇടയ്ക്ക് മറിയാമ്മയ്ക്ക് കൂട്ടിരിക്കാന്‍ പോകാന്‍ തുടങ്ങി. മറിയാമ്മയുടെ ബുദ്ധികൂര്‍മ്മത കാരണം മത്തായിച്ചനും സുകുമാരന്‍സാറും ഇത് വരെ കൂട്ടിമുട്ടിയിട്ടില്ല.
മത്തായിച്ചന്‍ തന്റെ മുടിയില്‍ തലോടി നെഞ്ചില്‍ തല വച്ച് കിടക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും. കുര്യാക്കോസച്ചായനും ഇങ്ങനെ നെഞ്ചില്‍ തല ചായ്ച് മുടിയില്‍ തഴുകി കിടക്കാന്‍ ഇഷ്ടമായിരുന്നല്ലോയെന്ന് ഓര്‍ക്കും. അവളുടെ കണ്ണുകള്‍ നിറയും. അത് കണ്ടാല്‍ മത്തായിച്ചന്‍ കണ്ണ് തുടച്ച് കൊടുത്ത് അവളെ ഉമ്മ വച്ച് ആശ്വസിപ്പിക്കും. സുകുമാരന്‍സാര്‍ മടിയില്‍ തല വച്ച് തന്റെ ഇളം ചൂടുള്ള വയറില്‍ തലോടുമ്പോഴും അവള്‍ക്ക് സങ്കടം വരും. എന്റെ കുര്യാക്കോസച്ചായനും ഇതേ പോലെ…. അപ്പോള്‍ സുകുമാരന്‍സാര്‍ അവളെ ആഞ്ഞ് കെട്ടിപ്പിടിക്കും.

അങ്ങിനെ മറിയാമ്മയുടെ സങ്കടങ്ങള്‍ കുറച്ച് കുറച്ചായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. മത്തായിച്ചനും സുകുമാരന്‍സാറിനും പുറമേ ഒന്നുരണ്ട് പേര്‍ കൂടി അവള്‍ക്ക് കൂട്ട് കിടക്കാന്‍ വരാറുണ്ടായിരുന്നു. അവളുടെ മിടുക്ക് കാരണം ആരും ഇതുവരെ കൂട്ടിമുട്ടിയില്ല.

അങ്ങിനെ വര്‍ഷങ്ങള്‍ കഴിയുന്നു. മറിയാമ്മയ്ക്ക് കാര്യമായ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. അവളുടെ സൌന്ദര്യത്തിന്റെ കാര്യമല്ല, അവള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ സുന്ദരിയാവുകയാണ്. പക്ഷേ, അവളുടെ മനസ്സില്‍ എന്തൊക്കെയോ അശുഭചിന്തകള്‍ കുടിയേറാന്‍ തുടങ്ങിയിരുന്നു. സദാ സമയവും കുര്യാക്കോസിന്റെ വിചാരങ്ങളില്‍ മുഴുകിയിരുന്ന അവളുടെ മനസ്സില്‍ ചില മേഘങ്ങള്‍ കൂടുകൂട്ടി. ഉദാ: അവള്‍ക്ക് ഏറ്റവും ഇഷ്ടമായിരുന്ന ചുവന്ന റോസപ്പൂ കാണുമ്പോള്‍ അവള്‍ക്കിപ്പോള്‍ സങ്കടം വരുന്നു. അത് പറിച്ചെടുത്ത് ചവുട്ടിയരക്കാന്‍ തോന്നുന്നു. ഇന്നാളൊരിക്കല്‍ അവള്‍ക്കിഷ്ടമുള്ള ചിക്കന്‍കറി വച്ചത് അങ്ങിനെ തന്നെ എടുത്ത് കുപ്പത്തൊട്ടിയില്‍ കളഞ്ഞു. അങ്ങിനെയങ്ങിനെ എന്തൊക്കെയോ മാറ്റങ്ങള്‍ തനിക്ക് സംഭവിക്കുന്നതായി അവള്‍ക്ക് മനസ്സിലായി.
അവള്‍ മാതാവിന്റെ പടത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തന്റെ മാറ്റത്തിന്റെ കാരണം മനസ്സിലായി. ഇനി ഒരു മത്തായിച്ചനേയും താന്‍ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. എനിക്കെന്റെ കുര്യാക്കോസച്ചായന്റെ ഓര്‍മ്മകള്‍ മതിയെന്ന് മനസ്സില്‍ ഉരുവിട്ടു. അതിന്റെ അടുത്ത ഞായറാഴ്ച അവള്‍ കുമ്പസാരിക്കാന്‍ ചെന്നു. പള്ളീലച്ചന്‍ അവളെ കുമ്പസാരക്കൂട്ടിന് മുന്നില്‍ക്കണ്ട് അതിശയിച്ചു.

‘പറയൂ കുഞ്ഞേ..എന്താണ് നിന്റെ സങ്കടം?’ (നീ ചെയ്ത് പാപം എന്താനെന്നല്ല അച്ചന്‍ ചോദിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കണം)

അവള്‍ മുഖം കുനിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് അവളുടെ കണ്ണുകള്‍ നിറഞ്ഞ് കവിളിലൂടെ നനവ് പടരുന്നത് അച്ചന്‍ കണ്ടു.

‘എങ്കിലും എന്തിനായിരുന്നു കുഞ്ഞേ ഇതെല്ലാം? നീ അങ്ങിനെ ഉള്ളവളല്ലെന്ന് എനിക്കറിയാം. നിന്റെ പിതാവ് പൈലി തടുത്തില്ലായിരുന്നെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടിയാകേണ്ടവളായിരുന്നില്ലേ നീ? എന്നിട്ടെന്തിനായിരുന്നു?’

‘അച്ചോ..എനിക്കെന്റെ കുര്യാക്കോസച്ചായനെ നഷ്ടമായില്ലേ’ അവള്‍ കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു. ‘ഇനിയും ഞാന്‍ ഒളിച്ചുവെയ്ക്കുന്നതില്‍ കാര്യമില്ല. എന്റെ പതിനൊന്നാം വയസ്സില്‍ റബ്ബര്‍വെട്ടുകാരന്‍ എല്‍ദോ എന്നെ ബലമായി പിടിച്ച് റബ്ബര്‍ പുരയില്‍ കൊണ്ടുപോയി…’ അവള്‍ക്കത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല. അപ്പോഴേയ്ക്കും വലിയൊരു കരച്ചില്‍ വാക്കുകളെ ഒഴുക്കിക്കൊണ്ട് പോയി.

‘അയ്യോ കുഞ്ഞേ..എന്നിട്ട് നീ അതാരോടും പറഞ്ഞില്ലേ? ആ പാപിയെ ശിക്ഷിക്കാതെ വിട്ടതെന്തിനായിരുന്നു?’

‘ആരോട് പറയാനാണച്ചോ? അന്ന് പേടിയായിരുന്നു. അപ്പച്ചനറിഞ്ഞാല്‍ എല്‍ദോയെ ഒന്നുകില്‍ വെട്ടിക്കൊല്ലും, അല്ലെങ്കില്‍ എന്നെ അയാളെക്കൊണ്ട് കെട്ടിക്കും. അത് രണ്ടും എനിക്കിഷ്ടമല്ലായിരുന്നു അച്ചോ.. അത് കൊണ്ടാ എല്ലാം നാട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ് എല്‍ദോ എന്നെ പേടിപ്പിച്ചപ്പൊഴൊക്കെ ഞാന്‍ റബ്ബര്‍പുരയിലേയ്ക്ക് പോയത്. അവിടെ പിന്നെ എത്ര പേര്‍ എന്നെ…’ (വീണ്ടും കരച്ചില്‍)

‘എന്നിട്ട് കുര്യാക്കോസ് നിന്നെ കെട്ടാന്‍ വന്നപ്പോള്‍ നീ ഒന്നും പറഞ്ഞില്ലേ?’

‘ഇല്ലച്ചോ..ആ നല്ല മനുഷ്യനെ എന്തിന് വിഷമിപ്പിക്കണമെന്ന് വിചാരിച്ച് ഒന്നും പറഞ്ഞില്ല.’

കുമ്പസാരം കഴിഞ്ഞപ്പൊഴേയ്ക്കും അവള്‍ കരഞ്ഞുതളര്‍ന്നിരുന്നു. എന്നിട്ടും തന്റെ സങ്കടം മാറുന്നില്ലെന്നും മനസ്സിലെ മേഘങ്ങള്‍ ഒഴിയുന്നില്ലെന്നും അവള്‍ കണ്ടു. ഇനിയെന്താണ് ഞാന്‍ ചെയ്യേണ്ടത്? അവള്‍ മാതാവിനോട് ചോദിച്ചു. അപ്പോഴെല്ലാം സ്നേഹം വഴിയുന്ന പുഞ്ചിരി മാത്രമായിരുന്നു മാതാവിന്റെ മറുപടി.

അവള്‍ തീരുമാനിച്ചു. ഇനി ഒരു മത്തായിയേയും താന്‍ സ്വീകരിക്കില്ല. ഇനിയുള്ള കാലം ഒറ്റയ്ക്ക് കുര്യാക്കോസച്ചായന്റെ ഓര്‍മ്മകള്‍ക്ക് വേണ്ടി മാത്രം താന്‍ ജീവിക്കും. അന്ന് തന്നെ അവള്‍ വയനാട്ടിലെ തന്റെ വീട്ടിലേയ്ക്ക് പോയി. കുറച്ച് നാള്‍ അപ്പച്ചന്റേയും അമ്മച്ചിയുടേയും കൂടെ നിന്ന് സങ്കടങ്ങള്‍ മാറിക്കഴിഞ്ഞ് തിരിച്ചുവരാമെന്ന് തീരുമാനിച്ചു.

എന്നാലും ദിവസങ്ങള്‍ കഴിയുന്തോറും അവളുടെ സങ്കടം കൂടിയതേയുള്ളൂ. റോസാപ്പൂ കാണുമ്പോള്‍ ഇപ്പോഴും സന്തോഷം തോന്നുന്നില്ല. വേറെ കല്ല്യാണം കഴിക്കാന്‍ അമ്മച്ചി പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പിപ്പൊയി. കുര്യാക്കോസച്ചായനെപ്പോലെ ഒരാളെ ഇനി കണ്ടെത്താന്‍ പറ്റുമോയെന്ന് ചോദിച്ചു. അമ്മച്ചിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ടുതന്നെ.

ഒരു മാസം അങ്ങിനെ കഴിഞ്ഞപ്പോള്‍ അവള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചു. തന്റെ വീട്ടില്‍ ഓര്‍മ്മകള്‍ ഒറ്റയ്ക്കാണെന്ന് ഓര്‍ത്തു. വീട്ടില്‍ തിരിച്ചെത്തിയ അന്ന് രാത്രി മത്തായിച്ചന്‍ വന്നു.

‘എന്താ മറിയാമ്മേ..നീ എവടാരുന്നൂ? ഞാന്‍ എന്നും വന്ന് നോക്കുമായിരുന്നു. നിന്നെ കാണാതെ ഞാന്‍ എത്ര വിഷമിച്ചെന്നോ’

‘ഇല്ല മത്തായിച്ചാ.. ഇനി മത്തായിച്ചന്‍ ഇങ്ങോട്ട് വരരുത്. എനിക്കിനി അതിന് കഴിയില്ല’

‘മറിയാമ്മേ…’ മത്തായിച്ചന്‍ അതിശയവും ഞെട്ടലും കലര്‍ന്ന സ്വരത്തില്‍ വിളിച്ചു. അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു.

‘മറിയാമ്മേ..നിനക്ക് എന്ത് പറ്റി? ദൈവവിളി വല്ലതുമുണ്ടായോ, അതോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്താണെങ്കിലും മത്തായിച്ചനോട് പറ.. ഞാന്‍ നേരിട്ടോളാം എല്ലാം.. എന്നാലും നീ അത് മാത്രം പറയരുത്’

‘മത്തായിച്ചന്‍ എന്നോട് ക്ഷമിക്കണം.. ഈ നേരത്ത് ഇങ്ങനെ ഇനി വരാന്‍ പാടില്ല.’

‘ഓഹോ..നീ ചാരിത്രവതിയാകുവാണല്ലേ.. എന്നാ നോക്കിക്കോ.. മത്തായിച്ചനെ നിനക്കറിയില്ല’

അയാള്‍ എഴുന്നേറ്റ് മുണ്ടുമടക്കിക്കുത്തി.

‘അവസാനായിട്ട് ചോദിക്കുവാ…നിന്റെ തീരുമാനം മാറ്റുന്നോ ഇല്ലയോ?
അവള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇല്ലെന്ന് തലയാട്ടി. അയാള്‍ ദേഷ്യത്തോടെ വാതില്‍ വലിച്ചടച്ച് ഇടങ്ങിപ്പോയി.

പിന്നീട് മറിയാമ്മയ്ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടേയും ചങ്ക് തകര്‍ന്നുപോകും. ലോകം ഇത്ര ക്രൂരവും ദയാരഹിതവുമാണെന്ന് മനസ്സിലാകും. മത്തായിച്ചന് ശേഷം അവളെ കാണാന്‍ വന്ന എല്ലാവരോടും അവള്‍ ഒരേ കാര്യം തന്നെ പറഞ്ഞു. ചിലര്‍ വിഷമിച്ച് ഇറങ്ങിപ്പോയി, ചിലര്‍ ഭീഷണിപ്പെടുത്തി, ചിലര്‍ കാല് പിടിച്ച് നോക്കി. മറിയാമ്മ വഴങ്ങിയില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് എന്തോ കാര്യത്തിനായി പുറത്തേയ്ക്കിറങ്ങിയതായിരുന്നു. അപ്പോള്‍ വഴിവക്കില്‍ നില്ക്കുകയായിരുന്ന സാമൂഹ്യവിരുദ്ധരെന്ന് സംശയിക്കാന്‍ തോന്നുന്ന കുറച്ച് ആളുകള്‍ അവളെ നോക്കി ആഭാസം പറഞ്ഞു. അര്‍ത്ഥം വച്ചുള്ള നോട്ടങ്ങളേറ്റ് അവള്‍ക്ക് തൊലിപ്പുറത്ത് കനല്‍ വീഴുന്നത് പോലെ തോന്നി. രാത്രി ആരൊക്കെയോ ഗേറ്റില്‍ മുട്ടുകയും ജനല്‍ക്കണ്ണാടിയിലൂടെ ടോര്‍ച്ചടിയ്ക്കുകയും ചെയ്തു. അവള്‍ ഭയന്നുപോയെങ്കിലും എല്ലാം നേരിടാന്‍ തന്നെ ഉറച്ചു. ഭയം തോന്നുമ്പോള്‍ മാതാവിന്റെ പടത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും.

ഒരു രാത്രി ഒട്ടും വിചാരിക്കാത്ത നേരത്ത് സുകുമാരന്‍സാര്‍ അവളെ കാണാന്‍ വന്നു. അവള്‍ വാതില്‍ തുറന്നില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു.

‘നോക്കൂ മറിയാമ്മേ.. എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. നിന്നെ ഉപദ്രവിക്കാനോ മനസ്സ് മാറ്റാനോ വന്നതല്ല ഞാന്‍. നിന്റെ മനംമാറ്റത്തില്‍ ഇപ്പോള്‍ എനിക്ക് എന്ത് സന്തോഷമാണെന്നോ. കുറച്ച് നേരം നിന്നോട് സംസാരിക്കണമെന്നേ എനിക്കുള്ളൂ. ഇനി അതും പറ്റില്ലെന്നാണെങ്കിലും കുഴപ്പമില്ല. ഞാന്‍ പോയേക്കാം’

അത് കേട്ടപ്പോള്‍ മറിയാമ്മയ്ക്ക് കുറ്റബോധം തോന്നി. സുകുമാരന്‍സാറിനോട് അങ്ങിനെ പെരുമാറരുതായിരുന്നെന്ന് തോന്നി. അദ്ദേഹവും മനസ്സ് മാറി സന്മാര്‍ഗ്ഗചിന്തകളുകായി വന്നിരിക്കുകയാണല്ലോ. അപ്പോള്‍ കുറച്ചുനേരം സംസാരിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ല.
അവള്‍ വാതില്‍തുറന്നു. സന്തോഷം കൊണ്ട് വിടര്‍ന്നമുഖത്തോടെ അയാള്‍ അകത്തേയ്ക്ക് കയറി. അവര്‍ ഹാളിലെ സോഫയിലിരുന്ന് ഓരോന്ന് സംസാരിച്ചിരുന്നു. ഒരു പ്രാവശ്യം പോലും സുകുമാരന്‍സാര്‍ തെറ്റായ രീതിയില്‍ തന്നെ നോക്കുകയോ വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥം ഒളിപ്പിക്കുകയോ ചെയ്തില്ലെന്നത് അവളെ ആഹ്ലാദിപ്പിച്ചു. തന്റെ സങ്കടങ്ങള്‍ തീരാന്‍ പോകുകയാണെന്ന് തോന്നി. അപ്പോള്‍ പെട്ടെന്ന് മുറ്റത്ത് ഒരു ബഹളം കേട്ട് സുകുമാരന്‍സാര്‍ ജനല്‍കര്‍ട്ടന്‍ നീക്കിനോക്കി.

‘കുഴഞ്ഞല്ലോ മറിയാമ്മേ.. നാട്ടുകാര്‍ മുഴുവനും ഉണ്ട് പുറത്ത്. എന്ത് ചെയ്യും?’
അവള്‍ക്ക് ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി. അപ്പോഴേയ്ക്കും നാട്ടുകാരുടെ ആക്രോശങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.

ഇറങ്ങി വാടീ തേവിടിശ്ശീ.. നിനക്കൊക്കെ എന്തുമാകാമെന്നാണോ.. ഇവിടെ ചോദിക്കാനും പറയാനും ആളൊക്കെയൊണ്ട്.. നിന്നെയൊന്നും അങ്ങനെ വിട്ടാ പറ്റില്ലല്ലോ.. എന്നിങ്ങനെ തുടങ്ങി അശ്ലീലപദങ്ങള്‍ വരെ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കേട്ട ശബ്ദം മത്തായിച്ചന്റേതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

‘സാര്‍.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. സാറിന് വേണമെങ്കില്‍ അടുക്കള വഴി രക്ഷപ്പെടാം.. അവര്‍ വീട് വളയുന്നതിന് മുമ്പ് രക്ഷപ്പെടൂ..’ അവള്‍ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം സുകുമാരന്‍സാര്‍ അടുക്കള വാതില്‍തുറന്ന് രക്ഷപ്പെട്ടു.
അവള്‍ കിടപ്പുമുറിയിലേയ്ക്ക് പോയി. അപ്പൊഴേയ്ക്കും ആരോ കല്ലെറിഞ്ഞ് ജനല്‍കണ്ണാടി പൊട്ടിച്ചു. അവള്‍ അതിലൊന്നും ഭയക്കാതെ മാതാവിന്റെ പടത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ആരോ വാതില്‍ ചവുട്ടിപ്പൊളിക്കാന്‍ ശ്രമിക്കുന്നു. കല്ലെറിയുന്നു. അസഭ്യവാക്കുകള്‍ ഉറക്കെ പറയുന്നു.

‘എന്റെ മാതാവേ’ അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

അപ്പോള്‍ മച്ചിനുമുകളില്‍ എന്തോ ശബ്ദം കേട്ടു. ദിവ്യമായ ഒരു പ്രകാശം പതുക്കെ തെളിയാന്‍ തുടങ്ങി. നോക്കിയപ്പോള്‍ ആ പ്രകാശത്തില്‍ നിന്നും ആരോ പറന്നിറങ്ങുന്നത് കണ്ടു. അത് കന്യാമറിയം ആയിരുന്നു.

‘മകളേ’ മാതാവ് വിളിച്ചു. സ്നേഹപൂര്‍വ്വം പുഞ്ചിരിച്ചു.

‘അമ്മേ..അയ്യോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..

മാതാവ് ചിരിച്ചു.

‘അമ്മേ..കണ്ടില്ലേ അവര്‍ എന്നെ ഇങ്ങനെ ഭയപ്പെടുത്തുന്നതു്.’മാതാവ് അവളുടെ തലയില്‍ തലോടി. കവിളില്‍ ഉമ്മ വച്ചു. എന്നിട്ട് വാതില്‍ തുറന്ന് പുറത്ത് ബഹളം വയ്ക്കുന്നവരെ നോക്കി (ആര്‍ക്കും മാതാവിനെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ, ദിവ്യമായ എന്തോ ചേതനയേറ്റത് പോലെ അവര്‍ ബഹളം വയ്ക്കുന്നത് നിര്‍ത്തി.)

കന്യാമറിയത്തിന്റെ കണ്ണുകളില്‍ നിന്നും നേര്‍ത്ത ഒരു പ്രകാശം എല്ലാവരേയും ഉഴിഞ്ഞ് പോയി. അപ്പോള്‍ എല്ലവരും എന്തിനാണ് അവിടെ വന്നതെന്ന് പോലും അറിയാതെ പിരിഞ്ഞുപോയി.

മത്തായിച്ചന്‍ ഒന്നും മനസ്സിലാകാതെ വരാന്തയില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മാതാവ് ആകാശത്തിലേയ്ക്ക് പറന്ന് പോയി.

ബഹളം പെട്ടെന്ന് നിലച്ചത് മറിയാമ്മയെ അതിശയപ്പെടുത്തി. പുറത്തുവന്ന് നോക്കിയപ്പോള്‍ തലയില്‍ കൈ വച്ചിരിക്കുന്ന മത്തായിച്ചനെ കണ്ടു.

മറിയാമ്മയെ കണ്ടതും മത്തായിച്ചന്‍ പൊട്ടിക്കരഞ്ഞു എന്നിട്ട് ഇങ്ങനെ പറഞ്ഞു.

‘എന്റെ മറിയാമ്മേ.. നിന്നെ ഞാന്‍ ഏതെല്ലാം വിധത്തില്‍ ഉപദ്രവിച്ചു, നിന്നെ നാട്ടുകാരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്തു. ഈ പാപിയോട് പൊറുക്കണം. ഇനി മുതല്‍ മറിയാമ്മയുടെ സഹോദരനായി ഞാന്‍ കൂടെയുണ്ടാകും. ഒരിക്കലും ഞാനിനി ആരോടും മോശമായി പെരുമാറുകയോ തെറ്റായ വഴിയില്‍ ചിന്തിക്കുകയോ ചെയ്യില്ല.’

മറിയാമ്മയും കരഞ്ഞു. അവര്‍ ഒന്നിച്ചിരുന്ന് സ്തോത്രങ്ങള്‍ പാടി. അപ്പോള്‍ ആകാശത്ത് നിന്ന് സ്നേഹത്തിന്റെ പ്രകാശം ലോകമാകെ ഒഴുകി.

ഗുണപാഠം : ഇതൊക്കെ ആര്‍ക്കും എപ്പൊ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ.

തര്‍ ജ്ജനി - നവമ്പര്‍ ലക്കം