മാർജ്ജാരവിന്ദം (സെൻ കഥ)


ആദ്യമേ പറയട്ടെ, എനിക്ക് പൂച്ചകളെ ഇഷ്ടമല്ല. കിട്ടുന്ന പഴുതിലുടെയെല്ലാം അനുവാദം കൂടാതെ നുഴഞ്ഞു കയറി അടുക്കളയിലും കിടക്കയിലും അതിക്രമിച്ചു ശല്യമുണ്ടാക്കുന്ന ഒരു ജന്തു എന്നതിനപ്പുറം പുച്ചയ്ക്ക് ഞാൻ ഒരു വിലയും കൽ‌പ്പിക്കുന്നില്ല.

അതുകൊണ്ട് തന്നെയാൺ` വീട് നോക്കാൻ പോയപ്പോൾ അടുത്തെവിടെയെങ്കിലും പുച്ചയുടെ സാന്നിധ്യം ഉണ്ടോയെന്ന് ഞാൻ രഹസ്യമായി നിരീക്ഷിച്ചത്. പുച്ചരഹിതമായ ഒരു ലോകം ഉണ്ടാവില്ലെന്നറിയാം. അവറ്റകൾ മരുഭൂമിയിലും മഞ്ഞുകട്ടയിലും ഉണ്ടാകും. ശൂന്യാകാശത്തും ആഴക്കടലിലും കാണും. എങ്കിലും ആ സമയത്തെ ഒരു തോന്നൽ അല്ലെങ്കിൽ മനോനില എന്നെക്കൊണ്ടങ്ങിനെ ചെയ്യിച്ചു. എന്തായാലും ആ വീട് ഞാൻ വാടകയ്ക്കെടുത്തു. പുച്ചയെ കാണാത്തതു കൊണ്ടല്ല. അവിവാഹിതരായ ചെറുപ്പക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ മടിയ്ക്കുന്ന നാട്ടിൽ കൃത്യമായ വാടക മാത്രം കിട്ടിയാൽ മതിയെന്ന നിലപാടായിരുന്നു വീട്ടുടമയ്ക്ക്. അല്ലെങ്കിൽ ലോഡ്ജ് എന്നറിയപ്പെടുന്ന തീണ്ടാരിപ്പുരകളാണല്ലോ ബാച്ച് ലേഴ്സിനു കല്പിച്ചു കൊടുത്തിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും കുളിമുറിയും കക്കൂസും ഉള്ള ചെറിയ വീട്. നാലു വശത്തും മതിലുണ്ട്. ഗേറ്റുണ്ട്. പിന്നാമ്പുറത്ത് കുറച്ച് സ്ഥലവും ഉണ്ട്. ഒന്ന് വെട്ടിത്തെളിച്ചാൽ വല്ല വെണ്ടയോ പാവലോ നടാം എന്നും ഞാൻ കരുതി. പറമ്പിൽ ഒന്നു രണ്ട് വാഴകൾ കണ്ടപ്പോഴുണ്ടായ തോന്നൽ.

അങ്ങിനെ ഒരു ഞായറാഴ്ച ദിവസം ഞാനെന്റെ സ്ഥാവരജം ഗമങ്ങളുമായി ആ വീട്ടിൽ താമസം തുടങ്ങി. നഗരപരിധിയിൽ നിന്നും അകലെയായിരുന്നതിനാൽ പതിവിലുംനേരത്തേ തന്നെ ഉറക്കം പിടിയ്ക്കുന്ന ദേശമായിരുന്നു അത്. സന്ധ്യ കഴിഞ്ഞാൽ വഴിയിലെങ്ങും അധികം ആൾപ്പെരുമാറ്റം ഇല്ല. എങ്ങും ടിവി സീരിയലിന്റെ നേർത്ത കണ്ണീരൊലികൾ മാത്രം തങ്ങി നിൽക്കും. അതും കഴിഞ്ഞാൽ വല്ല ചീവീടോ മറ്റോ മൂളിയെങ്കിലായി. സാധനങ്ങളെല്ലാം ഒതുക്കി ഉമ്മറത്ത് കാറ്റ് കൊണ്ടിരിക്കുമ്പോഴാണ് തൊട്ടയലത്തെ വീടിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ഞങ്ങളുടെ വീടുകൾക്കിടയിൽ ഒരു അരമതിലേയുള്ളൂ. വാർദ്ധക്യത്തോട് അടുത്തു നിൽക്കുന്ന പോലെയൊരാളെ റ്റ്യൂബ് ലൈറ്റിന്റെ വെട്ടത്തിൽ കണ്ടു. അയാൾ എന്നെ നോക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. ഒരുപാട് പരിചയക്കാരെ ഉണ്ടാക്കുന്നതിൽ എനിക്ക് വലിയ താല്പര്യം ഇല്ല. അതും പുതിയ ഒരു സ്ഥലത്ത്. കാരണങ്ങൾ പലതാണ്. സാധാരണ ബാച്ച്ലേഴ്സിന്റെ താ‍മസസ്ഥലങ്ങളിൽ ആകൃഷ്ടരാകുന്നത് മദ്യപിക്കാൻ ഇടം തേടിയലയുന്നവരായിരിക്കും. എന്നും ബാറിൽ പോകാൻ കഴിയാത്തവരും വീട്ടിലിരുന്ന് വെള്ളമടിക്കാൻ സാഹചര്യമില്ലാത്തവരും ബാച്ച്ലേഴ്സിനെ തേടിയിറങ്ങുന്നു. പിന്നെയുള്ളത് വീട്ടുകാരിയുടെ തൊല്ല സഹിക്കാൻ വയ്യാതെ ഇറങ്ങിയോടുന്നവരാണ്. അവർ അവിവാഹിതരോട് കുടുംബജീവിതത്തിന്റെ പ്രശ്നങ്ങളും നൂലാമാലകളും വിശദീകരിച്ചുകൊണ്ടിരിക്കും. വിവാഹം തനിക്ക് പറ്റിയ അബദ്ധമാണെന്നും നിങ്ങളുടെ ജീവിതമാണ് രസകരമെന്നും ആവർത്തിക്കും. അടുത്തത് ബുദ്ധിജീവികളാൺ`. പുസ്തകങ്ങൾ വായിച്ചു കൂട്ടി ചിന്തിച്ചവശരായിട്ടായിരിക്കും അവരുടെ വരവ്. കേൾവിക്കാരന്റെ താല്പര്യത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാതെ (എനിക്ക് പൂച്ചയെന്ന പോലെ) അവർ ദാർശനികസമസ്യകൾ പറയാൻ തുടങ്ങും. സത്യം പറഞ്ഞാൽ ഈ മൂന്നാമത്തെ കൂട്ടരെയാണ് എനിക്കേറ്റവും പേടി.

ഇതുകൊണ്ടൊക്കെയാണ് അയൽക്കാരന്റെ ഉദ്ദെശ്യമെന്തെന്നൊന്നും ആലോചിക്കാൻ മെനക്കെടാതെ അകത്തേയ്ക്ക് വലിഞ്ഞത്.

ഇനി എന്നെക്കുറിച്ച് പറയാം. ബിരുദപഠനം കഴിഞ്ഞ് പല നാടുകൾ കറങ്ങി പല തൊഴിലുകൾ ചെയ്ത് ഒന്നിലും ഉറയ്ക്കാതെ നാട്ടിൽ തിരിച്ചെത്തിയ ഒരാളാണ് ഞാൻ. അത്രയും കാലത്തെ തൊഴിൽ പരിചയം കാണിച്ച് ചില എൻ ജി ഓ സംഘടനകളുടെ പ്രൊജക്റ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. അത്തരമൊരു പ്രൊജക്റ്റിൽ ജോലി ചെയ്യാനാണ് ഈ നഗരത്തിലെത്തിയത്. അത് നല്ല രീതിയിൽ നീങ്ങുകയായിരുന്നു. പൊടുന്നനെ സംഘടനയ്ക്ക് സാമ്പത്തിക ഞെരുക്കമുണ്ടാകുകയും പ്രൊജക്റ്റ് പാതിവഴിയിൽ നിൽക്കുകയും ചെയ്തു. അതു വരെ ഞാൻ നഗരമദ്ധ്യത്തിലായിരുന്നു താമസിച്ചിരുന്നത്. പ്രൊജക്റ്റ് നിലച്ചതോടെ ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ദേശത്തേയ്ക്ക് താമസം മാറ്റിയത്. ഫണ്ട് ഉടനെ ശരിയാകുമെന്നും പ്രൊജക്റ്റ് പുനരാരംഭിക്കുമെന്നും സംഘടന ഉറപ്പ് നൽകിയതിൽ പറ്റി കാത്തിരിപ്പാണ്.

ചുരുക്കിപ്പറഞ്ഞാൻ എനിക്കിപ്പോൾ ജോലിയും കൂലിയും ഇല്ല.

നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ ഞാൻ നേരത്തേ തന്നെ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ദോഷം പറയരുതല്ലോ, നഗരത്തിലെ കുടുസ്സുമുറിയേക്കാൾ സുഖകരമായിരുന്നു പതിയെ വന്ന ഉറക്കം. സ്വയം പാചകം ചെയ്യുന്നത് കൊണ്ട് എന്നും എച്ചിൽ പാത്രങ്ങൾ കഴുകേണ്ടിയതായി വരും. ഇന്ന് ഇനിയൊന്നിനും വയ്യാത്തതിനാൽ പാത്രങ്ങൾ അടുക്കളയിൽ ഉപേക്ഷിച്ചാണ് ഉറങ്ങാൻ കിടന്നത്.

കാര്യം പിടികിട്ടിക്കാണുമല്ലോ. ഉറക്കം സുഖമായി വരുമ്പോഴേയ്ക്കും അടുക്കളയിൽ ശബ്ദം കേട്ടു. പൂച്ച! ഞാൻ ഞെട്ടലോടെ ഉണർന്നു. ലൈറ്റിട്ട് അടുക്കളയിലേയ്ക്കോടിച്ചെന്നപ്പോൾ കണ്ടത് രണ്ട് പൂച്ചകളെയായിരുന്നു. വികൃതിക്കുട്ടികളെപ്പോലെയല്ല, തെരുവുഗുണ്ടകളെപ്പോലെയാണ് അവ എന്നെ തിരിഞ്ഞു നോക്കിയത്. ഞാൻ ഒച്ചയുണ്ടാക്കി അവറ്റകളെ ഓടിച്ചു. ജനൽ വഴിയാണ് അകത്തേയ്ക്കു കടന്നതെന്ന് മനസ്സിലായി. എല്ലാ ജനലുകളും അടച്ച് ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. പുച്ചകളെ കണ്ടതിലുള്ള അമർഷം ഉറക്കത്തെ ബാധിക്കുന്നുണ്ടായിരുന്നെങ്കിലും.

അടുത്ത ദിവസം രാവിലെയുണർന്ന് കവലയിൽ പോയി ചായ കുടിച്ച് പത്രം വാങ്ങി വരുകയായിരുന്നു. എന്റെ അയൽക്കാരന്റെ ഗേറ്റിനു മുന്നിലൂടെ വേണം എനിക്ക് പോകാൻ. അവിടെ മീൻ കാരൻ നിൽക്കുന്നുണ്ടായിരുന്നു. അയൽക്കാരൻ പാത്രവും പിടിച്ച് ഗേറ്റിനു മുന്നിൽ നിൽക്കുന്നു. സുമാർ അമ്പത്, അമ്പത്തഞ്ച് കൂടിയാൽ അറുപത് വയസ്സു കാണും അയാൾക്ക്. ചുറ്റും പല തരം പൂച്ചകൾ. അയൽക്കാരനെ നോക്കണോ അതോ കാണാത്തത് പോലെ നടക്കണോയെന്ന് ശങ്കിക്കുകയായിരുന്നു ഞാൻ. അയാളും അതു തന്നെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് തോന്നി. എന്തായാലും കണ്ണുകളുടക്കാതെ കടന്നുകിട്ടാൻ പറ്റി. മീൻ കാരൻ പോയ ശേഷവും പൂച്ചകൾ അങ്ങിങ്ങായി ചുറ്റിപ്പറ്റി നിൽക്കുന്നത് ഞാൻ പത്രത്താളിനു മുകളിലൂടെ കണ്ടു. അയൽക്കാരൻ ചുണ്ടുകോട്ടി ഒരു ശബ്ദമുണ്ടാക്കിയപ്പോൾ പൂച്ചകൾ ഉണർന്ന് അയാളുടെ പിന്നാലെയോടി. അവിടെക്കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു. അയാൾ വാങ്ങി മീനെല്ലാം പൂച്ചകൾക്ക് എറിഞ്ഞു കൊടുക്കുന്നു. നിമിഷങ്ങൾക്കകം കൂടുതൽ പൂച്ചകൾ ഓടിയെത്തിച്ചേരുകയും അവയുടെ കരച്ചിൽ കൊണ്ട് അന്തരീക്ഷം നിറയുകയും ചെയ്തു.

ആ മനുഷ്യനെ കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക്. അതിനേക്കാൾ ഇത്രയും പുച്ചകളെ ഒറ്റയ്ക്ക് നേരിടുന്ന കാര്യമോർത്തുള്ള ചങ്കിടിപ്പും. ഈർക്കിൾ കൊണ്ട് തല്ലിയാൽ പൂച്ച ആ വഴിയ്ക്കു പിന്നെ വരില്ലെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വന്നു. അന്നു തന്നെ ഒരു ഈർക്കിൾ ചൂൽ അതിനായി വാങ്ങി. പക്ഷേ, പ്രയോജനമൊന്നും ഉണ്ടായില്ല. രണ്ടാഴ്ച കിണഞ്ഞു പരിശ്രമിച്ചിട്ടും ഒറ്റ പുച്ചയെപ്പോലും തല്ലിയോടിക്കാൻ എനിക്കായില്ല. ഒന്നാമത്, എന്റെ നിഴൽ കാണുമ്പോഴേയ്ക്കും അവ ഓടിക്കളയും. രണ്ടാമത് അത്രയും അടുത്ത് ചെയ്യ് തല്ലിയാൽ ദേഷ്യം വന്ന് പൂച്ച മാന്തിയാലോയെന്ന ഭയവും. അതോടെ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

പൂച്ചകൾക്കെതിരായുള്ള എന്റെ അടുത്ത ആയുധം കല്ലായിരുന്നു. ചെറിയ ഉരുളൻ കല്ലുകൾ പെറുക്കി ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ നിറച്ച് ഞാൻ കാത്തിരുന്നു. പുച്ചകളെ തേടി വീടിനു ചുറ്റും അലഞ്ഞുതിരിഞ്ഞു. എന്നും അയൽക്കാരൻ പുച്ചകൾക്ക് മീൻ വാങ്ങിക്കൊടുക്കുന്നത് ഞാൻ കൊതിയോടെ നോക്കി. അയാളുടെ സാന്നിദ്ധ്യത്തിൽ വച്ച് കല്ലെറിയാൻ എനിക്കു തോന്നിയില്ല. എങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ കല്ലെറിഞ്ഞു. സത്യം പറഞ്ഞാൽ പിന്നേയും രണ്ടാഴ്ചയ്ക്കകം എന്റെ ഉന്നം വല്ലാതെ മെച്ചപ്പെട്ടു എന്നുവേണം പറയാൻ. പൂച്ചയുടെ വളഞ്ഞുയർന്നു നിൽക്കുന്ന വാലിന്റെ തുമ്പത്ത് വരെ കൃത്യമായി എറിഞ്ഞു കൊള്ളിക്കാൻ എനിക്കായി. സംഘടയിൽ നിന്നും അറിയിപ്പൊന്നും വരാത്തതു കൊണ്ട് നല്ലൊരു നേരമ്പോക്കുമായി. പൂച്ചകളൾക്കാണെങ്കിൽ യാതൊരു പഞ്ഞവുമില്ല.

ഒരു ദിവസം മതിലിൽ ഇരിക്കുകയായിരുന്ന പൂച്ചയെ ഉന്നം വയ്ക്കുകയായിരുന്നു. അതെല്ലാം നോക്കിക്കൊണ്ട് അയലക്കാരൻ ഗേറ്റിനരികിൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അത്രയും നാളത്തേതിൽ വച്ച് ഏറ്റവും ഉന്നം പിടിച്ച ഏറായിരുന്നു അത്. പൂച്ച ജീവനും കൊണ്ടോടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ മെല്ലെ വീട്ടിലേയ്ക്ക് പോയി. ഞങ്ങൾക്കിടയിൽ കുറേ സംഭാഷണങ്ങൾ നടന്നതായി എനിക്കു തോന്നി.

അന്നു രാത്രി വല്ലാത്ത ഉഷ്ണമായിരുന്നു. വീടിനകത്തെ ചൂട് കാരണം ഉറക്കം കിട്ടാതെ പാതിരാത്രിയിലെപ്പോഴോ ഞാൻ മുറ്റത്തേയ്ക്കിറങ്ങി. അയൽ വീട്ടിൽ വിളക്കെരിയുന്നുണ്ടായിരുന്നു. വെറുതേ മതിലുവരെ പോയി നോക്കാൻ എനിക്കു തോന്നി. അവിടെ കണ്ട കാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായതായിരുന്നു. മുറ്റത്തിരുന്ന് ഒരു കണ്ടൻ പൂച്ചയെ കുളിപ്പിക്കുകയായിരുന്നു ആ കിഴവൻ.

ഞാൻ ദേഷ്യം സഹിക്കാൻ വയ്യാതെ ഒച്ചയെടുത്തു.

“നിങ്ങളെന്തായീ കാണിക്കുന്നേ?”

“കണ്ടൂടേ?” അയാൾ നിസ്സംഗതയോടെ മറുപടി പറഞ്ഞു. പൂച്ചയുടെ വാൽ സോപ്പിട്ട് കഴുകുകയായിരുന്നു അയാളപ്പോൾ. ഞാൻ മതിൽ ചാടിക്കടന്ന് അങ്ങോട്ട് ചെന്നു. എന്നെ കണ്ടപ്പോൾ പൂച്ചയ്ക്ക് ഭാവമാറ്റമൊന്നും വന്നില്ല. ഉഷ്ണത്തിൽ ഒരു നീരാട്ട് കിട്ടിയ സുഖത്തിൽ ലയിച്ചിരിക്കുകയായിരുന്നു.

“ഈ പാതിരാത്രിയ്ക്ക് നിങ്ങക്ക് വേറെ പണിയില്ലേ?” ഞാൻ ചോദിച്ചു.

“പാതിരാത്രീന്നല്ല, എനിക്ക് അല്ലെങ്കിലും വേറെ പണിയൊന്നൂല്ല.” അയാൾ വാൽ കഴുകിക്കൊണ്ട് പറഞ്ഞു.

അത് എന്റെ ചങ്കിൽ കുത്തുന്ന മറുപടിയായിരുന്നു. അധികം തർക്കിക്കാൻ നിൽക്കാതെ ഞാൻ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് പൂച്ചയുടെ തലയിലൂടെ ധാരയായി ഒഴിച്ചു. അപ്പോൾ ഗംഗയെ ജടയിലാവാഹിക്കുന്ന പരമശിവന്റെ ഭാവമായിരുന്നു പൂച്ചയ്ക്ക്.

6 comments:

  1. നന്നായിരിക്കുന്നു ജയേഷ്.

    ReplyDelete
  2. ഒരു ജീവിയോടും വെറുപ്പ്‌ തോന്നേണ്ടതില്ല. എല്ലാം ദൈവസ്രിഷ്ടികള്‍ . നന്നായെഴുതി. ആശംസകള്‍

    ReplyDelete
  3. നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  4. വളരെ നന്നായി ഇക്കഥ. പ്രത്യേകതരത്തിലുള്ള ഒരു ഇഫക്റ്റ് ഉണ്ടിതിന്. പറയാനാവത്ത തരത്തിലൊന്ന്.

    ReplyDelete
  5. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  6. ഞാൻ ആദ്യമായി കേൾക്കുകയാണിക്കഥ...

    ReplyDelete