ആട്ടിൻ കാൽ സൂപ്പ്



അതിവീര പാണ്ഡ്യൻ മൈലാപ്പൂരിന്റെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്ക് ഭാഗത്തേയ്ക്ക് വീട് മാറിപ്പോയി. പടിഞ്ഞാറൻ മൈലാപ്പൂർ മധ്യവർഗ ബ്രാഹ്മണർ താമസിക്കുന്ന സ്ഥലമായതിനാൽ അവന് ചില സാംസ്കാരിക പ്രശ്നങ്ങൾ ഉണ്ടായി. ഉദാഹരണത്തിന്, അവൻ ഒരു അപ്പാർട്ട്മെന്റിൽ ആയിരുന്നു താമസിച്ചിരുന്നത്. 25 കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണത്. അതിൽ മൂന്ന് കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും ബ്രാഹ്മണർ. അതൊന്നും അവന് പ്രശ്നമല്ലായിരുന്നു. പക്ഷേ അവർക്ക് അത് പ്രശ്നമുണ്ടാക്കിയിരുന്നെന്ന് മനസ്സിലായി. പ്രത്യേകിച്ചും അവന്റെ മാംസാഹാരം കഴിക്കുന്ന ശീലം. ആഴ്ചയിൽ ഒരിക്കലോ, രണ്ടാഴ്ചയിൽ ഒരിക്കലോ അവൻ മീൻ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞ് അവർ വഴക്കുണ്ടാക്കും. അവരും അവനെപ്പോലെ വാടകയ്ക്ക് താമസിക്കുന്നവരാണ്. അബ്രാഹ്മണരായ മറ്റ് മൂന്ന് കുടുംബങ്ങളും ക്രൈസ്തവരാണ്; അടിയ്ക്കടി മീൻ ഉൾപ്പടെയുള്ള നാനാവിധമായ ഇറച്ചി ഐറ്റങ്ങൾ കഴിക്കുന്ന ശീലം ഉള്ളവരാണെങ്കിലും, അവർ സ്വന്തം വീട്ടിൽ താമസിക്കുന്നതിനാൽ ഈ മാംസാഹാരത്തെപ്പറ്റി സസ്യഭോജികൾക്ക് ഒന്നും പറയാൻ പറ്റിയില്ല.

ഒരു ദിവസം ആരും വീട്ടിൽ പുക വലിയ്ക്കാൻ പാടില്ലെന്ന സർക്കുലർ വന്നു. ശരി. പക്ഷേ അതിൽ കണ്ട മറ്റൊരു കാര്യമാണ് കുഴക്കിയത്. ആരും വീട്ടിൽ മദ്യപിക്കാൻ പാടില്ലെന്നതായിരുന്നു അത്. അതിവീരൻ ഇടയ്ക്കിടെ തന്റെ സുഹൃത്തായ വിശാഖദത്തന്റെ വീട്ടിൽ പോയി ലങ്കൻ ചാരായം കുടിക്കുന്ന ശീലം ഉള്ളയാളാണ്. പക്ഷേ അതൊന്നും സിഗരറ്റ് പോലെയോ മീൻ പോലെയോ നാറ്റം ഉണ്ടാക്കില്ലല്ലോ. കുടിക്കുന്നത് ആരോഗ്യത്തിന് ആപത്താണെന്നും ആ സർക്കുലറിൽ ഉണ്ടായിരുന്നു.

“എന്താടീ ഇത്, ഇങ്ങനെ പോയാൽ വീട്ടിൽ ഒച്ചയുണ്ടാക്കി സെക്സ് ചെയ്യാൻ പാടില്ല, മുഷ്ടിമൈഥുനം ചെയ്യാൻ പാടില്ല എന്നൊക്കെ നിബന്ധന വയ്ക്കുന്നത് പോലെയുണ്ട്“ എന്ന് തന്റെ ഭാര്യ പെരുന്ദേവിയോട് അങ്കലാപ്പോടെ അതിവീരൻ പറഞ്ഞു.

എന്നാലും ആ കിഴങ്ങന് എന്ത് ചെയ്യാൻ പറ്റും. വായമൂടി കവയിൽ കൈ തിരുകിയിരുന്നു കൊടുത്തു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ നിലയിൽ നിന്നും ദ്വിജേന്ദ്രന്റെ കുടുംബം താഴത്തെ പോർഷനിലേയ്ക്ക് വീട് മാറി വന്നു. ദ്വിജേന്ദ്രനാണ് ആ അപ്പാർട്ട്മെന്റിന്റെ തലവൻ. അതിനു മുമ്പ് അവിടെയുണ്ടായിരുന്ന ഒരു ക്രൈസ്തവകുടുംബം ആ വീട് വിറ്റ് വേറെയെങ്ങോ പോയി. ആ വീട് വാങ്ങിയവർ അത് ദ്വിജേന്ദ്രന് വാടകയ്ക്ക് കൊടുത്തു. ആ ക്രൈസ്തവകുടുംബം അന്നേ വരെ അതിവീരന്റെ കുടുംബത്തിന് യാതൊരു ശല്യവും ഉണ്ടാക്കിയിട്ടില്ല. ചിലപ്പോഴൊക്കെ പ്രാർഥനയുടെ ശബ്ദം കേൾക്കും, അത്രയേയുള്ളൂ.

ദ്വിജേന്ദ്രന്റെ കുടുംബം താമസിക്കുന്ന ഭാഗം അതിവീരന്റെ വീടിന്റെ നേരേ പിന്നിലായിരുന്നു. വന്നതും തുടങ്ങി അവർ. ദ്വിജേന്ദ്രന്റെ ഭാര്യ, “നിങ്ങളുടെ വീട് നാറുന്നു” എന്ന് പെരുന്ദേവിയോട് പരാതി പറഞ്ഞു. “ഞായറാഴ്ച മാത്രമേ ഞങ്ങൾ മീൻ വാങ്ങാറുള്ളല്ലോ?” എന്ന് അവൾ മറുപടി പറഞ്ഞപ്പോൾ, “അല്ല, എപ്പോഴും നാറുന്നുണ്ട്” എന്ന് ദ്വിജേന്ദ്രന്റെ ഭാര്യ പറഞ്ഞു. ഇങ്ങനെയൊരു പ്രശ്നം പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിവീര പാണ്ഡ്യൻ ഒരു എയർ കണ്ടീഷനർ വാങ്ങി. ആദ്യത്തെ ദിവസം തന്നെ “നിങ്ങടെ എയർ കണ്ടീഷനർ ഞങ്ങടെ വീട് മുഴുവൻ ഉഷ്ണമാക്കുന്നു” എന്ന് വലിയ വഴക്കിന് വന്നു ദ്വിജേന്ദ്രന്റെ ഭാര്യ. ദ്വിജേന്ദ്രൻ ഒന്നും മിണ്ടിയില്ല. തന്റെ ഭാര്യയെ നിർവികാരമായി നോക്കിക്കൊണ്ടിരുന്നു അയാൾ.

ഇതൊക്കെക്കൊണ്ടാണ് ആ സ്ഥലത്ത് നിന്നും വീട് മാറി മൈലാപ്പൂരിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് അതിവീരൻ എത്തിയത്. സെന്റ് തോമാ ദേവാലയത്തിന്റെ എതിർ വശത്തായിരുന്നു പുതിയ വീട്. സത്യത്തിൽ അത് സെന്റ് തോമായ്ക്കും മൈലാപ്പൂരിനും നടുവിലായിരുന്നു.

മുസ്ലിംങ്ങൾ താമസിക്കുന്ന സ്ഥലമായിരുന്നതിനാൽ അത്രയ്ക്ക് സാംസ്കാരികപ്രശ്നമൊന്നും ഇല്ല. ഇന്നലെപ്പോലും സിറ്റി സെന്ററിൽ ബൊമ്മലാട്ടം എന്ന സിനിമ കണ്ട് ബസാർ വീഥി വഴി വീട്ടിലേയ്ക്ക് നടന്നു വരുമ്പോൾ ഒരിടത്ത് നൂറിലധികം ആട്ടിൻ കാലുകൾ ചുട്ട് വില്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു. വേണ്ടെന്ന് വിട്ടു കളഞ്ഞു. പെരുന്ദേവി പേടിച്ചു പോകും. എന്തോ അവന് വേണ്ടി മീൻ, കറി എന്നൊക്കെ ഉണ്ടാക്കി കൊടുക്കുന്നവളെ ഇങ്ങനെ ‘ആട്ടിൻ കാൽ സൂപ്പ് വച്ച് താ’ എന്ന് ടോർച്ചർ ചെയ്യാൻ പാടില്ല. പക്ഷേ ആ ആട്ടിൻ കാലുകളെ കണ്ടതും അതിവീരന് വലിയ ഹോംലിയായി തോന്നിയെന്നത് വാസ്തവം. പിന്നീട് ആ ബസാർ തെരുവിൽ നിന്നു തന്നെ ആട്ടിൻ കാൽ സൂപ്പ് കുടിച്ചിട്ട് അയാൾ വീട്ടിലേയ്ക്ക് പോയി. 

                          

- ചാരു നിവേദിത
(ഷേക്സ്പിയറിൻ മിന്നഞ്ചൽ മുഖവരി എന്ന സമാഹാരത്തിൽ നിന്നും)



3 comments: