ചില വിത്യാസങ്ങൾ - സുജാത



ഞാൻ രാജാരാമൻ. ദില്ലിവാസി. നേപ്പാളിന്റെ തലസ്ഥാനം അറിയാത്തത് കൊണ്ടും, ഓസ്ത്രേലിയയിലെ ജനസംഖ്യ അറിയാത്തതിനാലും ഐ ഏ എസ്സിന് പോകാതെ കേന്ദ്രസർക്കാർ സെക്രട്ടേറിയറ്റിൽ ഒരു സാധാരണ അസിസ്റ്റന്റായി 210-10-290-15-530  ശമ്പള നിരക്കിൽ ജോലി ചെയ്യുന്നവൻ. സർക് കാർ എന്ന വലിയ യന്ത്രത്തിന്റെ ആയിരമായിരം പൽചക്രങ്ങളിലെ ഒരു ചക്രത്തിന്റെ ഒരു പല്ലാണ് ഞാൻ. പഠിച്ചത് എം.എ. വാങ്ങുന്ന ശമ്പളം  വീട്ടുവാടകയ്ക്കും, സിദ്ധാർഥൻ എന്ന എന്റെ ഒന്നര വയസ്സുള്ള കുഞ്ഞിന് പാൽ, വിറ്റമിൻ ഗുളികകൾ, ഫോറക്സ് എന്നിവ വാങ്ങുന്നതിനും എന്റെ പുസ്തകച്ചിലവിനും…ങാ..നിങ്ങളോടെന്തിനാ ആ കണക്കൊക്കെ ….

വാങ്ങുന്ന മൂന്നൂറ്റി ചില്വാനം 25 ആം തിയ്യതിക്കുള്ളിൽ ചിലവായിപ്പോകുമെന്നത് സത്യം. ഇന്നേ ദിവസം വരെ എന്റെ സ്വത്ത് – ഒരു ടെറിലിൻ ഷർട്ട്, പെട്ടി നിറയെ ഒന്നാന്തരം പുസ്തകങ്ങൾ, രാജേശ്വരി. അവസാനം പറഞ്ഞത് എന്റെ ഭാര്യയാണ്. അവളെപ്പറ്റി കമ്പരാമായണത്തിന്റെ അത്ര പുകഴ്ത്താം. അധികം സംസാരിക്കാത്തവൾ. എന്റെ വട്ടുകളും പണമില്ലാത്തതിനാൽ ഉണ്ടാകുന്ന അർഥമില്ലാത്ത നീരസവും, എന്റെ പുസ്തകഭ്രാന്തും, വീട്ടിലെ ബഡ്ജറ്റും, സിദ്ധാർഥന്റെ കരച്ചിലും കൈകാര്യം ചെയ്യാനുള്ള സാമർഥ്യം ഉള്ള അവൾ, എന്റെ ജീവിതത്തിലേ ഒരേയൊരു ഭാഗ്യമാണ്!. ജോയ്സിന്റെ യൂളിസിസ് വാങ്ങാൻ ഭർത്താവ് ആഗ്രഹിക്കുന്നു എന്നറിഞ്ഞ് തന്റെ മോതിരം ഊരിക്കൊടുത്ത ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? അവളുടെ മറ്റ് ആഭരണങ്ങളും വിറ്റുപോയി. എല്ലാം എന്റെ ആവേശത്തിൽ ഒരു സാഹിത്യമാസിക തുടങ്ങി രണ്ട് മാസത്തിനുള്ളിൽ പോയി. അതിന് ഞാൻ ലജ്ജിക്കുന്നു. സാഹിത്യമാസിക നടത്തിയതിനല്ല; ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റതിന്!

ഇന്ന് 29 ആം തിയ്യതി. എന്റെ കൈയ്യിൽ ഇരുപത്തിമൂന്ന് രൂപാ ഉണ്ട്. എനിക് 325 രൂപാ വേണം. എന്തിന്? ചെന്നൈക്കുള്ള വിമാനടിക്കറ്റ് വാങ്ങാൻ വേണ്ടി. എന്റെ അമ്മയുടെ ആരോഗ്യനില ആശങ്കാകരമാണ്. കമ്പി വന്നിരുന്നു. അവരെ കാണാൻ ഉടനേ പോകണം.

എന്റെ അമ്മക്ക് ഹൃദ്രോഗമാണ്. 58 വർഷം മിടിച്ച് മിടിച്ച് തേഞ്ഞ് ഇനി നിർത്തിയാലോ എന്ന് ആലോചിക്കുന്ന ഹൃദയം. അവർക്ക് ശരീരം തളരും; തണുത്ത് വിറയ്ക്കും. ഇങ്ങനെ മൂന്ന് തവണ വന്നിട്ടുണ്ട്. ഇപ്രാവശ്യം കടുത്തതായിരിക്കണം. എന്റെ അനുജൻ അയച്ച കമ്പിയിൽ കുറച്ചു വാക്കുകൾ…. “അമ്മയുടെ കാര്യം കഷ്ടം.. വേഗം വാ!“

ഇതുവരെ ഞാൻ ഒഴുക്കൻ മട്ടിലാണ് എഴുതിയിരിക്കുന്നത്. എന്റെ മനസ്സിലെ പതർച്ചയെ അടക്കാൻ, എന്റെ അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയെ പിടിച്ചുനിർത്താൻ ഇങ്ങനെ എഴുതുന്നു. എന്റെ മനസ്സിന്റെ ആഴങ്ങളിൽ എന്റെ ഹൃദയത്തിലെ ഓരോ തുടിപ്പും ‘അമ്മ അമ്മ അമ്മ’ എന്ന് വിളിക്കുന്നതും, എന്റെയുള്ളിലുള്ള ചില തരം അറിയാത്ത ഭയങ്ങളേയും പ്രതീക്ഷകളേയും വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. യക്ഷനെപ്പോലെ പറന്ന് ചെന്ന് അവരെ ഉടനേ കാണണം. അമ്മാ, നിന്റെ ദില്ലി പുത്രൻ ഇതാ വന്നുകഴിഞ്ഞു. ഏറോപ്ലെയിനിൽ നിന്നെ കാണാനായി പറന്നു വരുന്നു. ഇതാ, നിന്റെ അരികിൽ നിന്റെ തല തടവിക്കൊണ്ടിരിക്കുന്നു. നിനക്ക് സുഖമാകും – അടുത്ത വീട്ടിലെ ശാരദയോട് എന്റെ മകൻ പ്ലെയിനിൽ വന്നു’ എന്ന് പൊങ്ങച്ചം പറയാനെങ്കിലും തൽക്കാലം രക്ഷപ്പെടും. അതിന് എനിക്ക് 325 രൂപാ വേണം.

പണത്തിന് എവിടെപ്പോകും? ആര് കൊടുക്കും? എന്റെ സുഹൃത്തുക്കളോട് 29 ആം തിയ്യതി കടം ചോദിച്ചാൽ തമാശ കേട്ടത് പോലെ ചിരിക്കും. എന്റെ ഭാര്യയുടെ അടുത്ത് ആഭരണങ്ങൾ ഇല്ല. എന്റെ സമ്പാദ്യത്തിനെപ്പറ്റി ആദ്യം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടാണ് രാമനാഥനോട് ചോദിക്കാമെന്ന് തീരുമാനിച്ചത്.

രാമനാഥൻ എന്റെ അകന്നതുമല്ലാത്ത അടുത്തതുമല്ലാത്ത ബന്ധുവാണ്. എന്ത് ബന്ധം എന്നതൊക്കെ അനാവശ്യമാണ്. സെക്രട്ടറിയായി ജോലി ചെയ്യുന്നു, പ്രധാനപ്പെട്ട ഒരു മന്ത്രിയുടെ. സർക്കാർ എത്രയോ മില്യൺ ടൺ ഗോതമ്പ് കടം വാങ്ങുമ്പോൾ, ഇവനാണ് വെള്ളക്കാരന്റെ അടുത്തിരുന്ന് ഒപ്പിടുന്നത്. പോകാത്ത ദേശമില്ല. ദില്ലിയിൽ ഞാൻ എട്ട് വർഷങ്ങളായി താമസിക്കുന്നു. രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് പോയിട്ടുണ്ട്. രണ്ട് പ്രാവശ്യവും നടന്ന്, ഉം എഴുതാൻ കൊള്ളില്ല. ഞാനും ഇദ്ദേഹവും ജീവിക്കുന്നത് വേറെ വേറെ തലങ്ങളിൽ, ബന്ധങ്ങളൊക്കെ പറഞ്ഞ് ആ വിത്യാസത്തിനെ കൂട്ടിച്ചേർക്കുന്നത് നടക്കില്ലെന്ന് മനസ്സിലാക്കി, മര്യാദയ്ക്ക് ഞാൻ ഒതുങ്ങിമാറി. ഇപ്പോഴത്തെ എന്റെ പണത്തിന്റെ ആവശ്യം, ആ അപമാനങ്ങളെല്ലാം മറക്കാൻ സഹായിച്ചു. അദ്ദേഹത്തിനെ കാണാനായി ഞാൻ പുറപ്പെട്ടു.

ഹേസ്റ്റിങ്സ് റോഡിൽ, പച്ച പുതച്ച പുൽത്തകിടിയ്ക്ക് നടുവിൽ, ഞാവൽ മരങ്ങളുടെ നിഴലിൽ, എയർ കണ്ടീഷനർ, നായ, അമ്പാസഡർ കാർ സഹിതം ആയിരുന്നു അദ്ദേഹത്തിന്റെ വീട്. വീട്ടുപടിയ്ക്കൽ ഖദർ ധരിച്ച വേലക്കാർ എന്നെ തടുത്ത് നിർത്തി ചോദ്യം ചെയ്തു. എന്റെ പേര് പറഞ്ഞ്, ഞാൻ അദ്ദേഹത്തിന്റെ ബന്ധുവാണെന്ന് പറഞ്ഞു. എന്നെ ഏതോ നായ കൊണ്ടു വന്നിട്ട വസ്തുവിനെപ്പോലെ നോക്കി, അകത്തേയ്ക്ക് പോകാൻ പറഞ്ഞു സേവകർ. (‘ർ’ ബഹുമാനം ശ്രദ്ധിക്കണേ)

രാജകുമാരന്റെ കൊട്ടാരത്തിൽ സിൻഡ്രല്ലാ പ്രവേശിക്കുന്നത് പോലെ തോന്നി. അകത്ത് കടന്നപ്പോൾ, ഒരു ഹാൾ…തെറ്റ്, ഹാ‍ാ‍ാ‍ാൾ! താഴെ കമ്പിളി. അടുത്ത് ടെലിഫങ്കൽ കമ്പനിയുടെ റേഡിയോഗ്രാം (രാമനാഥൻ അദ്ദേഹം വടക്കേ ജർമ്മനിയ്ക്ക് പോയിരുന്നു). ട്രാൻസിസ്റ്റർ, മടക്കാവുന്ന സോഫ. ഫ്രിഡ്ജ് തുറന്നിരുന്നു. അതിൽ ഭംഗിയായി അടുക്കി വച്ചിരിക്കുന്ന മദ്യക്കുപ്പികൾ. മുകളിൽ ഗാന്ധിയുടെ ചിത്രം.

റേഡിയോയിൽ നിന്നും ഉച്ചത്തിൽ സിത്താർ കേട്ടുകൊണ്ടിരുന്നു. അതിന്റെ ഈണത്തിനൊത്ത് കാൽ കൊണ്ട് താളം പിടിക്കുന്ന ഒരു ചെറുപ്പക്കാരൻ. സോഫയിൽ കിടന്ന്, പ്ലേബോയ് വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വന്നതോ, നിന്നതോ കിതയ്ക്കുന്നതോ ശ്രദ്ധിക്കുന്നില്ല. അടുത്ത് ചെന്ന്, ഉയരം കുറഞ്ഞ മേശയിൽ ഞാനൊന്ന് മുട്ടി. അവൻ ശ്രദ്ധിച്ചു.

‘യേസ്…?” എന്ന് അവൻ പറഞ്ഞു. രാമനാഥന്റെ ഒരേയൊരു മകൻ.

‘അച്ഛൻ ഇല്ലേ?’

‘ഹി ഈസ് ടേക്കിങ് ബാത്ത്. പ്ലീസ് വെയ്റ്റ്’ എന്ന് പറഞ്ഞു.

അവന്റെ മുടി വെട്ടാനായിരിക്കുന്നു. ധരിച്ചിരിക്കുന്ന ഷർട്ട് പെണ്ണുങ്ങൾ ധരിക്കുന്നതാണ്. പാന്റിൽ നുഴയുന്നതിന് അപാര സാമർഥ്യം വേണം.

‘ആം രാജേഷ്’ എന്ന് എന്നെ നോക്കി കൈ നീട്ടി.

‘എന്റെ പേര് രാജാരാമൻ. ഞാൻ നിങ്ങളുടെ ഒരു ബന്ധുവാണ്’ എന്ന് പറഞ്ഞു.

‘ഈസ് ഇറ്റ്?’

‘നീ അദ്ദേഹത്തിന്റെ മകനല്ലെ?’

‘യെസ്!‘

‘തമിഴ് അറിയില്ലേ?’

‘യെസ്!‘

‘അപ്പോൾ തമിഴിൽ സംസാരിക്കൂ!‘

ഹോണസ്റ്റ്ലി ഐ ലോസ്റ്റ് ടച്ച്’ എന്ന് പറഞ്ഞ് അവൻ ചിരിച്ചു. എനിക്ക് അല്പം തലവേദനിക്കാൻ തുടങ്ങി. പതുക്കെ ഉയരാൻ പോകുന്ന ദേഷ്യത്തിന്റെ ലക്ഷണം.

‘നീ എന്താ പഠിക്കുന്നത്?’

‘പ്ലേബോയ്’

‘ഇതല്ല. എന്തെങ്കിലും പഠിക്കുന്നുണ്ടോ?”

“സീനിയർ കേംബ്രിഡ്ജ്”

രാമനാഥൻ അകത്തുനിന്നും വന്നു. നേരേ ഇടതുവശത്തുള്ള മുറിയിലേയ്ക്ക് നടന്നു.

‘നമസ്കാരം സർ!‘

അദ്ദേഹം എന്നെ നോക്കി. കണ്ണുകളിൽ അദ്ദേഹത്തിന്റെ ഓർമ്മയിൽ എന്നെ തിരയുന്നത് കണ്ടു….’ഓ, ഹലോ! വരൂ രാകചന്ദ്രൻ.”

“രാമരാജൻ സാർ!“

“ഓ, യെസ്! രാമരാജൻ. സുഖമാണോ? ഒരു മിനിറ്റ്’ എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ഒരു മോശം ശീലം. രാജേഷ് എന്റെയടുത്തിരുന്ന് നഖം കടിച്ചുകൊണ്ടിരുന്നു. അവന്റെ പ്രായത്തിൽ ഞാൻ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ കോസ്റ്റ്സ്മിത് വായിച്ചുകൊണ്ടിരുന്നു. ഇവൻ ട്വിസ്റ്റ് സംഗീതവും, ഒരിടത്തും ശരിയാകാത്ത ഈ യുഗത്തിൽ, ഈ നിമിഷത്തിൽ സമാധാനമില്ലാത്ത തുടിപ്പുമായി, എന്നെ മ്യൂസിയം വസ്തുവിനെപ്പോലെ നോക്കിക്കൊണ്ടിരിക്കുന്നു.

രാമനാഥൻ മുറിയിൽ നിന്നും പുറത്തു വന്നപ്പോൾ, പുറത്തേയ്ക്ക് പോകാൻ തയ്യാറായി വേഷം ധരിച്ചിരുന്നു. ബിയർ അധികം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കുടവയർ. കണ്ണാടി, അലംഭാവം, പുഞ്ചിരി, അപാര ഉയരം. എല്ലാം വിജയത്തിന്റെ അടയാളങ്ങൾ.

‘സോ…?’ എന്ന് അദ്ദേഹം എന്നെ നോക്കി പറഞ്ഞു. മേശയുടെ മുകളിൽ വച്ചിരുന്ന സിഗരറ്റ് പാക്കറ്റ് എടുത്ത്, ദേവാനന്ദിനെപ്പോലെ ഒരു തട്ട് തട്ടി വായി തിരുകി. ‘സ്മോക്ക്..?’ എന്ന് ചോദിച്ചു. “ഇല്ല” എന്ന് പറഞ്ഞു. ലൈറ്ററിന്റെ ക്ലിക്കിൽ നാളമുയർത്തി കത്തിച്ചിട്ട് കെടുത്തി.

രാജേഷ്, “ഡാഡ്! കേൻ ഐ ടേക്ക് ദി കാർ?” എന്ന് ചോദിച്ചു.

“നോ, രാജ്! എനിക്ക് ഒരു കോൺഫറൻസിന് പോകണം.”

“ഐ വിൽ ഡ്രോപ്പ് യൂ” എന്ന് കെഞ്ചിക്കൊണ്ട് പറഞ്ഞു.

“ഓക്കേ! ഒരു അഞ്ച് മിനിറ്റ് വെയ് ചെയ്യ്. ബെഡ് റൂമിൽ താക്കോലുണ്ട്. അമ്മയെ ഉണർത്തല്ലേ. അവളുടെ ഉറക്കം പോകും.”

ഞാൻ മരമണ്ടൻ അല്ല.എനിക്ക് അഞ്ച് നിമിഷം തന്നിരിക്കുന്നു. അത്രയേഉള്ളൂ. വന്ന കാര്യം സാധിച്ചിട്ട് പോയേക്കണം.

“യെസ്..രാചന്ദ്രൻ. സുഖമാണോ? ജാനകിയ്ക്ക് സുഖമാണോ?”

“രാജാരാമൻ സാർ!“

“എന്ത്?”

“എന്റെ പേര് രാജാരാമനാണ് സാർ!“

“യെസ്! രാജാരാമൻ. അല്ലെന്ന് ആരാ പറഞ്ഞത്! ആരും അത് മറന്നിട്ടില്ലല്ലോ!“ എന്ന് പറഞ്ഞ് ചിരിച്ചു.

“ശരി, ജാനകിയ്ക്ക് സുഖമാണോ?”

“ജാനകി മരിച്ചിട്ട് രണ്ട് വർഷമായി!“

“ഓ യെസ്..യെസ്…ഐ റിമമ്പർ നൌ.ഇറ്റ്സ് പിറ്റി. അവൾക്ക് എത്ര കുട്ടികളാണ്?”

“ഒരു മകൻ. രണ്ട് വയസ്സുണ്ട്”

“അതെ…ജാനകിയുടെ അനുജൻ ഒരാൾ ദില്ലിയിൽ ജോലി ചെയ്യുന്നുണ്ടല്ലോ അല്ലേ?’

“ഞാൻ തന്നെയാണ് സാർ..ജാനകിയുടെ അനിയൻ!“

“സോ സോറി! എനിക്ക് മെമ്മറി കുറവാണ്. നമ്മുടെ റിലേഷൻസ് പോലും ടച്ച് വിട്ടു പോയി! നിനക്ക് സുഖമാണോ?”

“സുഖം തന്നെ സാർ!“

“ഇപ്പോ നിനക്ക് എന്താ വേണ്ടത്?”

ആ സമയം വന്നിരിക്കുന്നു. പെട്ടെന്ന് രണ്ട് വലിയ മനുഷ്യരെപ്പോലെ ഉണരുന്ന നേരം. ഇന്ദ്രനെപ്പോലെ സങ്കോചപ്പെടേണ്ട നേരം. പണം ചോദിക്കേണ്ട സമയം.

“എനിക്ക് 350 രൂപാ വേണം സാർ! എന്റെ അം….”

“എനിക്ക് തോന്നി. എപ്പോഴാ വേണ്ടത്?”

“ഇപ്പോൾ സാർ! എന്റെ അമ്മ….”

“നിക്ക്. എന്റയടുത്ത് പണമായി ഉണ്ടോയെന്ന് നോക്കട്ടെ” എന്ന് പറഞ്ഞ് പഴ്സ് തുറന്ന് നോക്കി. “ഹും! ഇല്ല. ചെക്ക് എഴുതിത്തരാം. സ്റ്റേറ്റ് ബാങ്കിൽ കൊടുത്ത് മാറ്റാമോ?”

“ശരി സാർ! വളരെ നന്ദി. എന്റെ അമ്മയ്ക്ക്…”

“തിരിച്ച് തരുമോ?”

“കുറച്ച് കുറച്ചായി തിരിച്ചു തരാം, സാർ! എന്റെ അം…”

അദ്ദേഹം എഴുന്നേറ്റ് പോയി, ചെക്ക് ബുക്ക് കൊണ്ടുവരാൻ.

‘മണ്ടാ, എന്നെ സംസാരിക്കാൻ സമ്മതിക്ക്! എനിക്ക് ഈ പണം എന്തിനാണെന്ന് പറയാൻ സമ്മതിക്ക്! എന്റെ അമ്മയുടെ ആരോഗ്യം പ്രശ്നത്തിലായത് കൊണ്ടാണ് നിന്റെയടുത്ത് വന്ന് കെഞ്ചിന്നത് എന്ന് പറയാൻ സമ്മതിക്ക്!“

അദ്ദേഹം ചെക്ക് ബുക്ക് കൊണ്ടുവന്നു. പേനയെടുത്തു.

“നിന്റെ മുഴുവൻ പേര് എന്താ?”

ഞാൻ പറഞ്ഞു.

“സ്പെല്ലിങ്?”

പറഞ്ഞു.

‘ചെക്ക്’ എഴുതിത്തന്നു. തരുമ്പോൾ, “എനിക്കിത് അടിയ്ക്കടി ചെയ്യെണ്ടി വരുമെന്ന് തോന്നുന്നു” എന്ന് പറഞ്ഞു.

“എന്ത് സാർ?”

“ഇത് പോലെ ബന്ധുക്കൾക്ക് ‘ചെക്ക്; എഴുതുന്നത്!“

“ഇല്ല സാർ! എന്റെ കാര്യത്തിൽ അത്യാവശ്യമായത് കൊണ്ടാണ്. എന്റെ അമ്മയ്ക്ക്സീരി…”

“അത് ശരി, എല്ലാവർക്കും ആവശ്യങ്ങളുണ്ട്. ഈ നാടിന് തന്നെ പണം ആവശ്യമാണ്. നിന്റെ കേസ് തന്നെ നോക്കാം. ഇത്രയും നാൾ ദില്ലിയിൽ ഉണ്ടല്ലോ. എത്ര പ്രാവശ്യം വീട്ടിലേയ്ക്ക് വന്നു?”

എന്റെ ദേഷ്യം മറുപടി പറയാൻ സമ്മതിച്ചില്ല.

“എപ്പോൾ വരുന്നു? നിനക്ക് പണം ആവശ്യമുള്ളപ്പോൾ! ചെക്ക് എഴുതുന്ന മിഷ്യൻ ആയി ഞാനുണ്ടല്ലോ! എന്റെ കഴുത്തിൽ ബോർഡ് തൂക്കിയിട്ടുണ്ടല്ലോ അല്ലേ, മണ്ടൻ എന്ന്. പൊതുവായി പറഞ്ഞതാണ്. നിന്നെ പ്രത്യേകിച്ച് പറഞ്ഞതല്ല.”

അദ്ദേഹം പറഞ്ഞ് പറഞ്ഞ്, എന്റെ ദേഷ്യം ‘ബോയിങ്’ വിമാനം പുറപ്പെടുന്ന ശബ്ദം പോലെ ആരംഭിച്ചു. ലോകത്തിനെ മുഴുവൻ തിന്നാനുള്ള വേദന എല്ലുകൾ വരെ നിറഞ്ഞു.

“അന്ന് അങ്ങിനെ തന്നെയാണ് രണ്ട് പേർ വന്നത്….ഞങ്ങൾ രണ്ട് പേരും നിങ്ങളുടെ ബന്ധുക്കൾ….”

അദ്ദേഹം പാതിയ്ക്ക് നിർത്തി. എന്തിന്? അദ്ദേഹം തന്ന ചെക്ക് അദ്ദേഹത്തിന്റെ മുന്നിൽ വച്ച് മൂന്നും നാലുമായി കീറി ഞാൻ വലിച്ചെറിഞ്ഞു. “സാർ! നിങ്ങളുടെ പണം എനിക്ക് വേണ്ട. നിങ്ങൾക്ക് ട്രബിൾ തന്നതിന് മാപ്പാക്കണ്ട. നിങ്ങളുടെയടുത്ത് വന്നതേ തെറ്റ്. ആവസ്യം, അത്യാവശ്യം. അല്ലെങ്കിൽ നിങ്ങളെ ഉപദ്രവിക്കില്ലായിരുന്നു. നിങ്ങൾ കോൺഫറൻസിന് പോകൂ. ഈ ദേശത്തിനെ സേവിക്കൂ!“

അദ്ദേഹത്തിന്റെ മുഖം മാറി. “രാജാരാമൻ, കടം വാങ്ങാൻ വന്നിട്ട് ഇത്ര ദേഷ്യം പാടില്ല! നീ ഇങ്ങനെ മോശമായി പെരുമാറിയതിന് നിന്നെ കഴുത്തിന് പിടിച്ച് തള്ളേണ്ടതാണ്. അല്പം മദ്യാദ കാണിക്കുന്നു. ഗെറ്റ് ലോസ്റ്റ് യൂ ബാസ്റ്റർഡ്!“

“ഗെറ്റ് ലോസ്റ്റ് യൂ ബാസ്റ്റർഡ്!“ എന്ന് ഞാൻ ചിരിച്ചു.

“മൻസാറാം!“ എന്ന് അദ്ദേഹം വിളിച്ചു.

മൻസാറാം വരുന്നതിന് മുമ്പ് രാജാരാം പോയി.

പുറത്ത്, വെയിലിൽ വന്ന് നിൽക്കുന്ന എന്റെ അവസ്ഥ നോക്കൂ. അഭിമാനം, അന്തസ്സ് എല്ലാം പണമുള്ളവർക്കാണ്. എനിക്കെന്തിനാണ്? അദ്ദേഹം സാധാരനമായിത്തന്നെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ദേഷ്യം അദ്ദേഹത്തിന്. ആ വാക്കുകൾ പറയാതെ എല്ലാം കേട്ട്, ചെക്ക് വാങ്ങി മാറ്റി ടിക്കറ്റ് എടുക്കാമായിരുന്നു.

പക്ഷേ, ആ സമയത്ത് ഞാൻ ചെയ്ത ഒട്ടും പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ, ആ ഒരു നിമിഷം ഞാൻ തന്നെയായി മുഴുവനുമായി ജീവിച്ചു.

നിങ്ങൾ ഇത്ര ക്ഷമയോടെ ഇതുവരെ വായിച്ചതിന് നന്ദി! കടമായി 325 രൂപാ തരൂന്നേ. കുറച്ചു കുറച്ചായി തിരിച്ചു തരാം. എന്റെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. അവളെ ഉടനേ പോയി കാണണം, പ്ലീസ്!



സുജാത (1935-2008)



തമിഴ് സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ. യഥാർഥനാമം എസ് രംഗരാജൻ. 100 നോവലുകളും 250 കഥകളും എഴുതിയിട്ടുണ്ട്.ശാസ്ത്രസംബന്ധിയായ 10 പുസ്തകങ്ങൾ 10 നാടകങ്ങൾ പിന്നെ കവിതകൾ. ‘സുജാത’ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ്.

10 comments:

  1. സുജാതയുടെ മലയാളത്തിലേക്ക് വന്ന കഥകള്‍ മുമ്പും വായിച്ചിട്ടുണ്ട്. ജയേഷ് നന്നായി വിവര്‍ത്തനം ചെയ്തിരിക്കുന്നു......

    ReplyDelete
  2. നല്ല വിവര്‍ത്തനം ജയേഷ്.. സുജാതയുടെ കഥകള്‍ വിവര്‍ത്തനം ചെയ്തത് ഇതിനു മുന്‍ പും വായിച്ചിട്ടുണ്ട്.. തമിഴ് കഥകള്‍ ചിലപ്പോള്‍ അനിയത്തി വായിച്ചു കേള്‍പ്പിക്കാറുണ്ട്...

    ReplyDelete
  3. സുജാത എഴുതിയ “മീണ്ടും ജിനോ“ എന്ന ശാസ്ത്രനോവല്‍ വായിച്ചിട്ടുണ്ട്. അല്ലാതെ ഒന്നും വായിച്ചിട്ടില്ല. ഇത് വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കഥയായിരിയ്ക്കാം അല്ലേ?

    ReplyDelete
  4. നുറു നോവലുകളോ? ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. ഗ്രേറ്റ് !! നല്ല വിവര്‍ത്തനം.

    ReplyDelete
  5. കഥ എത്ര വായിച്ചാലും കഥകൾ എന്ത് ചെറുതാ പക്ഷെ മനോഹരം ആശംസകൾ വിവര്തനതിനും കഥ കൃത്തിനും

    ReplyDelete
  6. Dear Jayesh, I appreciate from my bottom of heart for your translation of stories.
    Well done. I read many stories from this blog. Congrats with warm regards joseph athirumkal

    ReplyDelete